ആ റെക്കോഡും ഇനി സഞ്ജുവിന് സ്വന്തം, മറികടന്നത് വിരാട് കൊഹ്‌ലിയെ
കൊൽക്കത്ത : ട്വന്റി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ വെസ്റ്റ് ഇൻഡിസിനെ തകർത്ത് സെമിഫൈനലിൽ എത്താൻ ഇന്ത്യക്ക് കരുത്തായത് മലവയാളി താരം സഞ്ജു സാംസണിന്റെ മാസ്മരിക പ്രകടനം. വിൻഡീസ് ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം 19.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. ലോകകപ്പിൽ ഇന്ത്യ ചേസ് ചെയ്ത് ജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. 2014ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ചേസ് ചെയ്ത 173 ആയിരുന്നു ഇതിന് മുമ്പുള്ള റെക്കോഡ്.
ഇതിനൊപ്പം ടി20 ലോകകപ്പ് റൺ ചേസിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരമെന്ന വിരാട് കോഹ്‌ലിയുടെ റെക്കോഡും സഞ്ജു സാംസൺ തകർത്തു. 196 റൺസ് എന്ന വിജയലക്ഷ്യം മറികടക്കാൻ വെറും 50 പന്തിൽ നിന്ന് 97 റൺസ് നേടിയ സഞ്ജു 2016 ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെയും (2022 ൽ) പാകിസ്ഥാനെതിരെയും (82 നോട്ടൗട്ട്) കോഹ്‌ലി നേടിയ 82 റൺസ് മറികടന്നു. നാല് പന്തുകൾ ബാക്കി നിൽക്കെ ഇന്ത്യയുടെ വിജയം പൂർത്തിയാക്കാൻ സഞ്ജുവിന്റെ ഇന്നിംഗ്‌സ് സഹായിച്ചു. ലോകകപ്പിലെ തന്റെ ആദ്യ അർദ്ധസെഞ്ച്വറിയാണ് ഈഡൻ ഗാർഡൻസിൽ സഞ്ജു നേടിയത്. 26 പന്തുകളാണ് സഞ്ജുവിന് അർദ്ധസെഞ്ച്വറിയിലെത്താൻ വേണ്ടിവന്നത്. ഈ ലോകകപ്പിൽ സഞ്ജുവിന് അവസരം ലഭിച്ച മൂന്നാമത്തെ മാത്രം മത്സരമായിരുന്നു ഇത്.
മാർച്ച് അഞ്ചിന് മുംബയ് വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന സെമിഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ഇത് ആറാം തവണയാണ് ഇന്ത്യ ട്വന്റി20 ലോകകപ്പ് സെമിയിൽ കടക്കുന്നത്. തുടർച്ചായായ മൂന്നാംതവണയും.