വൺഡേയിൽ വനിതകൾ വട്ടപ്പൂജ്യം
ഓസീസിനെതിരായ മൂന്നാം ഏകദിനത്തിലും തോറ്റ് ഇന്ത്യൻ വനിതകൾ
ഹൊബാർട്ട് : ട്വന്റി-20 യിൽ പരമ്പര നേടിയ ഇന്ത്യയ്ക്ക് ഏകദിനത്തിൽ തിരിച്ചടി നൽകി ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം. മൂന്നുമത്സരപരമ്പരയിൽ ഒറ്റക്കളിപോലും വിട്ടുകൊടുക്കാതെ വിജയിക്കുകയായിരുന്നു ഓസീസ് വനിതകൾ. നേരത്തേ ട്വന്റി-20 പരമ്പര 2-1നാണ് ഇന്ത്യ ജയിച്ചിരുന്നത്. ഇനി ഇരു ടീമുകളും തമ്മിൽ ഏക ടെസ്റ്റ് നടക്കും.
ഇന്നലെ ഹൊബാർട്ടിൽ മൂന്നാം ഏകദിനത്തിൽ 185 റൺസിന്റെ പടുകൂറ്റൻ ജയമാണ് ഓസീസ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത 50 ഓവറിൽ 409/7 എന്ന സ്കോർ ഉയർത്തിയശേഷം ഇന്ത്യയെ 45.1 ഓവറിൽ 224ന് ആൾ ഔട്ടാക്കുകയായിരുന്നു. സെഞ്ച്വറികൾ നേടിയ ക്യാപ്ടൻ അലീസ ഹീലിയുടേയും (158), ബേത്ത് മൂണിയുടേയും (106*) അർദ്ധസെഞ്ച്വറി നേടിയ ജോർജിയ വോളിന്റേയും (62) മികവിലാണ് ഓസീസ് 400 കടന്നത്. ഇന്ത്യൻ സ്പിന്നർ ശ്രീചരണി പത്തോവറിൽ 106 റൺസാണ് വിട്ടുകൊടുത്തത്. ഇതോടെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്ററായി ശ്രീചരണി നാണംകെട്ടു.
മറുപടിക്കിറങ്ങിയ ഇന്ത്യൻ നിരയിൽ ജമീമ റോഡ്രിഗസാണ് (42),സ്മൃതി മാന്ഥന (0),പ്രതിക റാവൽ (27), ഹർമൻപ്രീത് കൗർ (25), ഹർലീൻ ഡിയോൾ (14),ദീപ്തി ശർമ്മ (29), റിച്ച ഘോഷ്(18),സ്നേഹ് റാണ (44) എന്നിവരുടെ പുറത്താകലോടെ ചേസിംഗ് നിർവീര്യമായി.