വഴിയോരക്കടകൾ മുതൽ ബേക്കറികളിൽ വരെ ആവശ്യക്കാർ കൂടുതലുള്ള സാധനം, ശ്രദ്ധിച്ചില്ലെങ്കിൽ ആശുപത്രിയിലാകും

Monday 02 March 2026 2:07 AM IST

കോട്ടയം : എരിയുന്ന വേനലിൽ ദാഹിച്ചു വലയുമ്പോൾ നേരെ കടയിലേക്ക് ഒറ്റപ്പോക്കാണ്. പിന്നെ കടക്കാരനോട് പറയും, ചേട്ടാ, ഉപ്പിട്ട് ഒരു തണുത്ത സോഡ ! ദാഹമകറ്റാനുള്ള പരവേശത്തിനിടയിൽ താൻ കുടിക്കുന്ന സോഡയുടെ നിലവാരം ആരെങ്കിലും അന്വേഷിക്കാറുണ്ടോ?. ബാറുകളിലും സർബത്ത് കടകളിലും വിതരണം ചെയ്യുന്ന സോഡയുടെ ഗുണമേന്മ സംബന്ധിച്ച് യാതൊരു അറിവും ഭക്ഷ്യസുരക്ഷാ വകുപ്പിനില്ല.

സോഡകൾക്കുപയോഗിക്കുന്ന വെള്ളത്തെക്കുറിച്ചാണ് ആശങ്ക. ജില്ലയിൽ അമ്പതിലേറെ സോഡ കമ്പനികളും ഇതിന് പുറമേ വൻകിട ബ്രാൻഡുകളുടെ ക്ലബ് സോഡയുമുണ്ട്. കുപ്പിവെള്ള കമ്പനികൾക്ക് സമാനമായി സോഡ കമ്പനികളിലും പരിശോധന വ്യാപകമാക്കണമെന്നാണ് ആവശ്യം.

സാമ്പിൾ ശേഖരിച്ച് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ അനലിറ്റിക്കൽ ലാബുകളിൽ പരിശോധിച്ചാൽ ഗുണമേന്മയറിയാം. ലൈസൻസ് റദ്ദു ചെയ്യാനും പിഴയീടാക്കാനുമാകും. മഴക്കാലത്ത് ബാറുകളിൽ മാത്രമാണ് കൂടുതലായി ലോക്കൽ സോഡയുടെ വില്പന. ചൂടായതോടെ വഴിയോരക്കടകൾ മുതൽ ബേക്കറികളിൽ വരെ സോഡയ്ക്ക് ഡിമാൻഡാണ്. ചെറിയ കടയിൽ പോലും ദിവസം നൂറ് സോഡ മിനിമം വിറ്റുപോകുന്നുണ്ട്.

വെള്ളം ശുദ്ധമല്ലേൽ പണി കിട്ടും

ശുദ്ധജലത്തിൽ കാർബൺഡൈ ഓക്‌സൈഡ് ചെറിയ മർദത്തിൽ ലയിപ്പിക്കുന്നതാണ് സോഡ. കാർബൺഡൈ ഓക്‌സൈഡ് വളരെക്കുറച്ച് മാത്രമേ വെള്ളത്തിൽ ലയിക്കുകയുള്ളൂ. സോഡ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെങ്കിൽ സോഡ കുടിക്കുന്നതുകൊണ്ട് ഒരു ദോഷവുമില്ല. കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ സോഡകൾക്കുപയോഗിക്കുന്ന വെള്ളത്തിന്റെ കാര്യത്തിൽ ഉറപ്പില്ല. വെള്ളം മോശമായാൽ വയറിളക്കവും മഞ്ഞപ്പിത്തവും ഉൾപ്പെടെയുള്ള രോഗങ്ങൾക്കും ഇടയാക്കും.

പെട്ടെന്ന് തിരിച്ചറിയാനാകില്ല

കുപ്പിവെള്ളം പോലെ സോഡ നേരിട്ട് കുടിക്കുന്നത് വിരളം

കുപ്പിയ്ക്ക് മുകളിൽ നിയമപ്രകാരമുള്ള നിർദ്ദേശങ്ങൾ ശ്രദ്ധിക്കില്ല

ഗ്യാസുള്ളതിനാൽ അരുചിയും തിരിച്ചറിയാനാവില്ല

സർബത്തായി കുടിക്കുന്നതിനാൽ ഗുണനിലവാരം ഉറപ്പാക്കാനാവില്ല

ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

 എ.എസ്.ഐ മുദ്ര നിർബന്ധം

 പ്ലാസ്റ്റിക് ബോട്ടിലെങ്കിൽ സീൽ വേണം

വെയിലേൽക്കും വിധം സൂക്ഷിക്കരുത്‌

'' ലോക്കൽ സോഡകൾ മാത്രമല്ല, ബ്രാൻഡഡ് സോഡകളുടെയും ഗുണനിലവാരും ഉറപ്പാക്കണം.

-പി.കെ.ബിനു, വിവരാവകാശ പ്രവർത്തകൻ