മുടക്കുമുതൽ കിട്ടുന്നില്ല ക്ഷീരകർഷകർ പ്രതിസന്ധിയിൽ
കാളികാവ്: വരവും ചെലവും ഒത്തുപോവാത്തതിനാൽ പ്രതിസന്ധിയിലായി ക്ഷീരകർഷകർ. ലാഭകരമല്ലാത്തതിനാൽ മുന്നോട്ടുപോവാൻ മാർഗ്ഗമില്ലെന്നാണ് അവർ പറയുന്നത്. 2022ൽ കൂട്ടിയ വില പരിഷ്കരിക്കണമെന്നാണ് ആവശ്യം. പുതുതായി മേഖലയിലേക്ക് വന്നവർ പലരും നഷ്ടം കാരണംഇതിനകം മതിയാക്കിപ്പോയി. ചാക്കിന് 700 രൂപയായിരുന്ന കാലിത്തീറ്റയ്ക്ക് ഒരുവർഷത്തിനിടെ 1455 രൂപയും 1200 രൂപയുണ്ടായിരുന്ന കടലപ്പിണ്ണാക്കിന് 2800 രൂപയുമാണ് ഇപ്പോഴത്തെ വില. അതിനനുസൃതമായി പാലിന് വില ലഭിക്കുന്നില്ല. ഇപ്പോൾ 45 രൂപയാണ് ലിറ്ററിന് കർഷകർക്ക് ലഭിക്കുന്നത്. ലിറ്ററിന് 60 രൂപയാക്കണമെന്നാണ് കർഷകരുടെ ആവശ്യം. മിൽമയുടെ ഉത്പന്നങ്ങൾക്ക് വിലകൂട്ടിയെങ്കിലും ഗുണം കർഷകന് ലഭിക്കുന്നില്ല. വേനൽച്ചൂട് വർദ്ധിച്ചതോടെ പാലുത്പാദനം കുറയുന്നുണ്ട്. തീറ്റപ്പുല്ല് ലഭിക്കാത്തതും പ്രതിസന്ധി കൂട്ടുന്നു. വരുമാനത്തിന്റെ 75 ശതമാനവും തീറ്റച്ചെലവിനും മറ്റു ചെലവുകളുമായി പോവും.ഉത്പാദനം കുറഞ്ഞതോടെ സംസ്ഥാനത്ത് രജിസ്റ്റർചെയ്ത ക്ഷീരസംഘങ്ങളിൽ പലതും പ്രവർത്തനം നിറുത്തേണ്ട സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്.
- 2022-23 കാലയളവിൽ സംസ്ഥാനത്ത് 20.15 ലക്ഷം ലിറ്റർ പ്രതിദിന ഉത്പാദനം നടന്നിരുന്നു.
- എന്നാൽ 2024-25ൽ 16.95 ലക്ഷം ലിറ്ററായി കുറഞ്ഞതായി ക്ഷീരവികസന വകുപ്പിന്റെ കണക്കുകൾ പറയുന്നു.
- കഴിഞ്ഞ നാലുവർഷംകൊണ്ട് സംസ്ഥാനത്ത് പ്രതിദിന പാലുത്പാദനത്തിൽ 4.25 ലക്ഷം ലിറ്ററിന്റെ കുറവായതായാണ് കണക്ക്.
- അന്യ സംസ്ഥാന പാൽ യഥേഷ്ടം കേരളത്തിലേക്കൊഴുകുന്നുമുണ്ട്.
- വൈക്കോലും മറ്റു ഹെൽത്തി കാലിത്തീറ്റകളും അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നത്.
- വസ്തുക്കളുടെ കുത്തകയും വില നിയന്ത്രണവും അന്യ സംസ്ഥാനക്കാരുടെ കൈകളിലാണ്.