500 കോടി രൂപ ചെലവിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം ഒരുങ്ങും
മലപ്പുറം: 500 കോടി രൂപ ചെലവിൽ ഫിഫ നിലവാരമുള്ള അന്താരാഷ്ട്ര സ്‌റ്റേഡിയം നിർമ്മിക്കാൻ സർക്കാർ തയ്യാറാക്കിയ പദ്ധതിയ്ക്ക് ഭൂമി അനുവദിക്കാൻ കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു. ഉടമസ്ഥാവകാശം യൂണിവേഴ്സിറ്റിയിൽ നിലനിറുത്തിക്കൊണ്ട് കൃത്യമായ വ്യവസ്ഥകളോടെ 35 ഏക്കർ ഭൂമിയാണ് അനുവദിക്കുക. ഈ വിവരം സർക്കാരിലേക്ക് അറിയിക്കാനും കഴിഞ്ഞ ദിവസം ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. മലപ്പുറം-കോഴിക്കോട് ജില്ലാ അതിർത്തിയിൽ തേഞ്ഞിപ്പലത്ത് ദേശീയപാതയോട് ചേർന്നാണ് സ്‌റ്റേഡിയത്തിന് അനുവദിക്കുന്ന ഭൂമി. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഒൻപത് കിലോമീറ്റർ മാത്രമാണ് ദൂരമെന്നതും രണ്ട് പ്രധാന റെയിൽവേ സ്‌റ്റേഷനുകൾ തൊട്ടടുത്താണെന്നതും പദ്ധതിയുടെ മാറ്റുകൂട്ടുന്നു. 50,000 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ടാവും. സ്വിമ്മിംഗ് പൂൾ, ഫിറ്റ്നസ് സെന്റർ, താമസസൗകര്യം തുടങ്ങിയവ ഒരുക്കും. പദ്ധതിയുടെ വിശദമായ ഡിസൈനും പ്ലാനും കായികവകുപ്പിന് കീഴിലെ സ്‌പോർട്സ് കേരളാ ഫൗണ്ടേഷൻ മൂന്ന് മാസം മുമ്പ് തയ്യാറാക്കിയിരുന്നു. സ്‌റ്റേഡിയം നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിനായി 125 കോടി രൂപ കായിക വകുപ്പ് അനുവദിച്ചിട്ടുണ്ട്. ബാക്കി തുക തുടർന്ന് അനുവദിക്കുമെന്ന് സർക്കാർ തലത്തിൽ ധാരണയായതാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ലാ ലീഗ തുടങ്ങിയ ലോകോത്തര ഫുട്‌ബാൾ ലീഗുകളുമായി ചേർന്ന് അക്കാദമികളും ഫുട്‌ബാൾ ഇവന്റുകളും ഇവിടെ സംഘടിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ട്.