സി.പി.എം പ്രവർത്തകർ ഭരണം കൈയിലെടുത്തു: വി.ഡി.സതീശൻ
കൊല്ലം: സി.പി.എം പ്രവർത്തകർ ഭരണം കൈയിലെടുത്ത് അമ്മാനമാടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പുതുയുഗ യാത്രയുടെ ഭാഗമായി കൊല്ലത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പൊലീസ് ജീപ്പ് തടഞ്ഞ് ഉദ്യോഗസ്ഥർക്കുനേരെ അസഭ്യവർഷം നടത്തുകയാണ്. മുഖ്യമന്ത്രി ഇക്കാര്യത്തിൽ മറുപടി പറയണം. മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ പ്രശ്നങ്ങൾ പൂർണമായി അവസാനിച്ചിട്ടില്ല. ദുരന്തബാധിതർക്ക് വീടുകൾ മാത്രമാണ് വച്ചുകൊടുത്തത്. ചികിത്സാ സഹായമില്ല, വീടുകളിലേക്ക് മാറാൻ കഴിയാത്തവർക്ക് സഹായമില്ല.
ദുരന്തമുണ്ടായതിനുപിന്നാലെ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ടി.സിദ്ദിഖ് എം.എൽ.എയെ കൂലിക്ക് ആളെക്കൊണ്ടുവന്ന് കൂകി അധിക്ഷേപിച്ചപ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും മൗനം പാലിച്ചത് മര്യാദകേടാണ്. മന്ത്രി കെ.രാജൻ അടക്കം ഔദ്യോഗിക വേദിയിൽ വച്ച് കോൺഗ്രസിനെ അധിക്ഷേപിച്ചത് നിലവാരമില്ലായ്മയാണെന്നും വി.ഡി.സതീശൻ പറഞ്ഞു.
ഇറാൻ ഗൾഫ് രാജ്യങ്ങളിൽ നടത്തുന്ന ആക്രമണത്തിൽ കുടുങ്ങിയവരെ രക്ഷിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടണം. യുദ്ധം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ മറ്റ് രാജ്യങ്ങളുമായി ഇടപെടൽ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'ഒന്നു ചിരിപ്പിക്കാതെ പോടാ ചെറുക്കാ"
പ്രതിപക്ഷ നേതാവിന്റെ കാല് തല്ലിയൊടിക്കുന്നവർക്ക് ഇനാം പ്രഖ്യാപിച്ചാൽ എങ്ങനെയിരിക്കുമെന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫിന്റെ പ്രസ്താവനയെക്കുറിച്ചുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് 'ഒന്നു ചിരിപ്പിക്കാതെ പോടാ ചെറുക്കാ" എന്ന മറുപടിയേ തനിക്കുള്ളൂവെന്ന് വി.ഡി.സതീശൻ പ്രതികരിച്ചു.