സി.പി.എം സ്ഥാനാർത്ഥി പട്ടികയിൽ പല പ്രമുഖർക്കും സ്ഥാനമില്ല

Tuesday 03 March 2026 1:01 AM IST

തിരുവനന്തപുരം: സി.പി.എം സ്ഥാനാർത്ഥി പട്ടികയിൽ പ്രമുഖരായ പലരും ഉണ്ടാവില്ലെന്ന് വ്യക്തമായി. ജില്ലകൾ നൽകിയ പട്ടികയിൽ കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഭേദഗതി വരുത്തിയതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ തുടങ്ങിയ ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളിലാണ് ഒഴിവാക്കൽ.

മന്ത്രി വീണാജോർജ്ജിനെ പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും മത്സരരംഗത്ത് ഉണ്ടാവുമോ എന്ന കാര്യത്തിൽ സംശയുമുണ്ട്.

ഇടുക്കിയിലെ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ എം.എം.മണി ജില്ലാ നേതൃത്വം നൽകിയ പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും സംസ്ഥാന സെക്രട്ടേറിയറ്റ് അത് വെട്ടി. ആ തീരുമാനം ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം അംഗീകരിച്ചു. മുൻ ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രൻ ഉടുമ്പൻചോലയിൽ മത്സരിക്കാനാണ് സാദ്ധ്യത. പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ സ്ഥാനാർത്ഥിയാവുമെന്ന് കേട്ടിരുന്നെങ്കിലും വേണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. തൃപ്പൂണിത്തുറയിൽ എം.സ്വരാജും അരൂരിൽ ഡോ.തോമസ് ഐസക്കും മത്സരിച്ചേക്കില്ല.അങ്ങനെയെങ്കിൽ ദലീമയ്ക്ക് വീണ്ടും നറുക്ക് വീഴും.

തൃപ്പൂണിത്തുറയിൽ വൈപ്പിൻ എം.എൽ.എ കെ.എൻ. ഉണ്ണികൃഷ്ണൻ സ്ഥാനാർത്ഥിയാവും.ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി എം.ബി ഷൈനിയാവും വൈപ്പിനിൽ മത്സരിക്കുക.

ആദ്യ വനിതാ മുഖ്യമന്ത്രി എന്ന പദവിയിലേക്ക് പോലും പരിഗണിക്കപ്പെട്ടേക്കുമെന്ന് വിശ്വസിച്ചിരുന്ന കെ.കെ ശൈലജയ്ക്ക് മട്ടന്നൂർ നിഷേധിച്ചതാണ് മറ്റൊരു പ്രധാനം സംഭവം. 2021 തിരഞ്ഞെടുപ്പിൽ 60,963 വോട്ടുകളുടെ വ്യത്യാസത്തിൽ വിജയിച്ച ശൈലജയ്ക്ക് ഇക്കുറി പേരാവൂർ മണ്ഡലമാണ് പാർട്ടി നിർദേശിച്ചത്. തീരുമാനത്തോട് ആദ്യഘട്ടത്തിൽ വിയോജിച്ചെങ്കിലും അവർ പേരാവൂരിൽ മത്സരിക്കാൻ സന്നദ്ധത കാട്ടിയതായാണ് അറിയുന്നത്. ഏതെങ്കിലും കാരണവശാൽ അവർ മത്സരിച്ചില്ലെങ്കിൽ കഴിഞ്ഞ തവണ മത്സരിച്ച പേരാവൂർ ഏറിയ സെക്രട്ടറി കെ.വി.സക്കീർഹുസൈനാവും പരിഗണിക്കപ്പെടുക.

ആലപ്പുഴ ജില്ലയിൽ രണ്ട് തവണ കായംകുളം മണ്ഡലത്തിൽ നിന്നു വിജയിച്ച യു.പ്രതിഭയെ വീണ്ടും മത്സരിപ്പിക്കും. ജില്ലാ സെക്രട്ടറി ആർ.നാസർ കായംകുളത്ത് മത്സരിക്കണമെന്നാണ് ജില്ലാ നേതൃത്വം തീരുമാനിച്ചിരുന്നതെങ്കിലും നേതൃത്വം അത് അംഗീകരിച്ചില്ല.