വി.ഡി. സതീശന് മുന്നിൽ സങ്കട കെട്ടഴിച്ച് തൊഴിലാളികൾ
കൊല്ലം: 'മാസത്തിൽ ഏഴ് ദിവസം പോലും ജോലി ലഭിക്കാത്തതു മൂലം കശുഅണ്ടി തൊഴിലാളികൾക്ക് ഇ.എസ്.ഐ, ഇ.പി.എഫ് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. മാസം 15 ദിവസമെങ്കിലും തൊഴിൽ നൽകി ഞങ്ങളുടെ ഇ.എസ്.ഐ, ഇ.പി.എഫ് ആനുകൂല്യങ്ങൾ സംരക്ഷിക്കണം'- പുതുയുഗ യാത്രയുടെ ഭാഗമായി നടത്തിയ സംവാദത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിവിധ വിഭാഗങ്ങളുടെ പ്രതിനിധികളുമായി നടത്തിയ സംവാദത്തിൽ കശുവണ്ടി തൊഴിലാളി ഉഷ നിറകണ്ണുകളോടെ പറഞ്ഞതാണിത്. സ്വകാര്യ മേഖലയിൽ അടഞ്ഞു കിടക്കുന്ന ഫാക്ടറികൾ തുറന്നു പ്രവർത്തിപ്പിക്കണമെന്നും ഉഷ ആവശ്യപ്പെട്ടു.
ഏറ്റവും കൂടുതൽ കശുഅണ്ടി ഫാക്ടികളുള്ള ജില്ലയാണ് കൊല്ലം. കൊല്ലത്തിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു കശുഅണ്ടി. ഇത് തകർന്ന് തരിപ്പണമായെന്ന് കശുഅണ്ടി ഫാക്ടറികളുടെ ഉടമകളെ പ്രതിനിധീകരിച്ചെത്തിയ മാത്തുക്കുട്ടി ചൂണ്ടിക്കാട്ടി. തൊഴിലുറപ്പ് തൊഴിലാളികളുടെ സങ്കടങ്ങൾ സുധാദേവി പങ്കുവച്ചു. 15 വർഷമായി പെൻഷൻ പുതുക്കാത്തതിന്റെ ദുരിതം കെ.എസ്.ആർ.ടി.സിയിൽ നിന്നു വിരമിച്ച അലോഷ്യസ് പങ്കുവച്ചു. സംസ്ഥാന ഭരണകൂടത്തിനു മുന്നിൽ 266 രാപ്പകലുകൾ പട്ടിണി സംരം നടത്തിയിട്ടും തിരിഞ്ഞു നോക്കാത്ത സർക്കാരാണു കേരളം ഭരിക്കുന്നതെന്ന് ആശാ വർക്കർ മിനി തോമസ് പറഞ്ഞു. ലോട്ടറി ഏജന്റുമാരെ പ്രതിനിധീകരിച്ച് സുജ, സാംസ്കാരിക പ്രവർത്തകരെ പ്രതിനിധീകരിച്ച് ഉല്ലാസ് കോവൂർ, ഷെൻലെ, വ്യാപാരികളെ പ്രതിനിധീകരിച്ച് ജി. ദേവരാജൻ, അഭിഭാഷകരെ പ്രതിനിധീകരിച്ച് അഡ്വ. ശുഭദേവൻ, ചെറുകിട വ്യവസായികളെ പ്രതിനിധീകരിച്ച് കെ.പി രാമചന്ദ്രൻ നായർ തുടങ്ങിയവരും പരാതികൾ നിരത്തി. പരാതികൾക്കു വി.ഡി സതീശൻ മറുപടി നൽകി.