1983, 2022, 2024; വെറും വര്‍ഷങ്ങള്‍ മാത്രമല്ല, ഈ സെമിയില്‍ ജയിക്കുന്നവര്‍ കപ്പും കൊണ്ടേ പോകൂ
മുംബയ്: 20 ടീമുകളുമായി ആരംഭിച്ച ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റില്‍ ഇനി അവശേഷിക്കുന്നത് നാല് ടീമുകള്‍. രണ്ട് സെമി ഫൈനലുകളും കലാശപ്പോരും ഉള്‍പ്പെടെ മൂന്ന് മത്സരങ്ങളാണ് ബാക്കിയുള്ളത്. കന്നി കിരീടം ലക്ഷ്യമിടുന്നവരുടെ ഒന്നാം സെമിയില്‍ നിലവിലെ റണ്ണറപ്പുകളായ ദക്ഷിണാഫ്രിക്ക ന്യൂസിലാന്‍ഡിനെ നേരിടും. കിരീടങ്ങളുടെ എണ്ണം മൂന്നാക്കി ഉയര്‍ത്താന്‍ പുറപ്പെട്ടിറങ്ങിയ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലാണ് രണ്ടാം സെമി പോരാട്ടം.
ട്വന്റി 20 ലോകകപ്പുകളില്‍ തുടര്‍ച്ചയായി മൂന്നാം തവണ സെമിയില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുകയാണ് ഇന്ത്യയും ഇംഗ്ലണ്ടും. വാംഖഡെ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ചയാണ് ഈ മത്സരം. ഇന്ത്യ - ഇംഗ്ലണ്ട് സെമി പോരാട്ടങ്ങള്‍ക്ക് ഒരു സവിശേഷതയുണ്ട്. 2022ല്‍ സെമി ജയിച്ച ഇംഗ്ലണ്ടിനായിരുന്നു അന്ന് കപ്പുയര്‍ത്താനുള്ള യോഗം. 2024ല്‍ വിജയികളായ രോഹിത് ശര്‍മ്മയും സംഘവും കലാശപ്പോരിന് ടിക്കറ്റെടുത്തത് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ്. ചുരുക്കി പറഞ്ഞാല്‍ ഇന്ത്യ - ഇംഗ്ലണ്ട് സെമി പോരാട്ടം വിജയിക്കുന്നവര്‍ കപ്പടിക്കും എന്നാണ് 'അന്ധവിശ്വാസം'.
ഇന്ത്യക്കാര്‍ക്ക് ഈ വിശ്വാസം അല്‍പ്പം കൂടുതലായിരിക്കും. അതിന് കാരണം ചരിത്രം തന്നെയാണ്. 1983 ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ കപ്പുയര്‍ത്തിയത് ശക്തരായ വിന്‍ഡീസിനെ അട്ടിമറിച്ചായിരുന്നു. ആ ടൂര്‍ണമെന്റിന്റെ സെമിയില്‍ ഇന്ത്യ തോല്‍പ്പിച്ചത് ഇംഗ്ലണ്ടിനേയും. പുതിയ ഒരു മത്സരത്തിന് ഇറങ്ങുമ്പോള്‍ കണക്കിലെ കളികള്‍ക്ക് പ്രാധാന്യമില്ലെങ്കിലും ഈ ഒരു ചരിത്രം ഫൈനലിലേക്ക് പോകുന്ന ടീമിന് മാനസികമായ മുന്‍തൂക്കം സമ്മാനിക്കുമെന്നതില്‍ തര്‍ക്കമില്ല.