രണ്ട് തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ച് തിരികെ പറന്നു; മിസൈല്‍ ഭീഷണി ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് പോയ വിമാനത്തിന്

Tuesday 03 March 2026 8:38 PM IST

ദുബായ്: ഇറാന്‍ - ഇസ്രയേല്‍ / അമേരിക്ക യുദ്ധക്കെടുതി ഗള്‍ഫ് മേഖലയെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. പ്രവാസി മലയാളികള്‍ ലക്ഷക്കണക്കിനുള്ള ഗള്‍ഫ് മേഖലയിലേക്ക് യുദ്ധം വ്യാപിച്ചത് ഇന്ത്യയെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് പോയ വിമാനം മിസൈല്‍ ഭീഷണിയെത്തുടര്‍ന്ന് ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തില്‍ നിന്ന് പിന്‍മാറിയത് രണ്ട് തവണയാണ്. മുംബയില്‍ നിന്ന് ദുബായിലേക്ക് പോയ എമിറേറ്റ്‌സ് വിമാനമാണ് ലാന്‍ഡ് ചെയ്യാന്‍ ബുദ്ധിമുട്ടിയത്.

വിമാനം രണ്ടുവട്ടം തിരികെ പറന്നുവെന്നാണ് ഫ്‌ലൈറ്റ് റഡാര്‍ 24 രേഖകള്‍ വ്യക്തമാക്കുന്നത്. അത്യപൂര്‍വമായി മാത്രമാണ് ഇത്തരത്തില്‍ വിമാനങ്ങള്‍ തിരികെ പറക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുംബയ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ ഇ.കെ 501 വിമാനത്തിനാണ് ദുബായില്‍ മിസൈല്‍ ഭീഷണി നേരിട്ടത്. മിസൈല്‍ ആക്രമണ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറിയ ശേഷമാണ് ലാന്‍ഡിംഗ് പൂര്‍ത്തിയാക്കിയത്.

അതേസമയം, ഇറാനില്‍ അമേരിക്കയും ഇസ്രയേലും നടത്തുന്ന ആക്രമണം കൂടുതല്‍ ശക്തമായിട്ടുണ്ട്. ഒരു ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഇറാന്‍. ചര്‍ച്ചയില്ലെന്ന് ഡൊണാള്‍ഡ് ട്രംപും വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച നടത്തിയ ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയും കുടുംബവും കൊല്ലപ്പെട്ടതോടെയാണ് ആക്രമണം കടുപ്പിക്കാന്‍ ഇറാനും തീരുമാനിച്ചത്. ഇറാനില്‍ ഇതുവരെയുള്ള മരണസംഖ്യ 700 കടന്നുവെന്നാണ് റെഡ് ക്രെസന്റ് സൊസൈറ്റി റിപ്പോര്‍ട്ട് ചെയ്യുന്നത്.