ഇന്ധന വില കൂടില്ലെന്ന് കേന്ദ്ര സർക്കാർ

Wednesday 04 March 2026 12:21 AM IST

 റഷ്യയിൽ നിന്ന് ഇറക്കുമതിക്ക് നീക്കം

25 ദിവസത്തേക്കുള്ള ശേഖരം ഗുണമാകും

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധം ഇന്ധന പ്രതിസന്ധി സൃഷ്‌ടിക്കില്ലെന്നും വിലയിൽ വർദ്ധനയുണ്ടാകില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. രാജ്യത്ത് 25 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണയും പെട്രോൾ, ഡീസൽ, വിമാന ഇന്ധനവും കരുതൽ ശേഖരമായി ഉണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സംഘർഷം നീണ്ടാലുള്ള സ്ഥിതി തരണം ചെയ്യാൻ റഷ്യൻ എണ്ണ ഇറക്കുമതി ആലോചിക്കും.വിവിധ മേഖലകളിൽ നിന്ന് ഇന്ധനമെത്തുന്നതിനാൽ നിലവിൽ പ്രതിസന്ധിയില്ലെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കാതെ എണ്ണ ഇന്ത്യയിലെത്തിക്കാൻ സംവിധാനമുണ്ട്. രാജ്യത്തുടനീളമുള്ള പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണവും ശേഖരവും നിരീക്ഷിക്കുന്നതിനായി മന്ത്രാലയം 24×7 കൺട്രോൾ റൂം സ്ഥാപിച്ചിട്ടുണ്ട്.

എൽ.പി.ജി ലഭ്യതയിലും ആശങ്കയില്ല

നിലവിൽ 30 ദിവസത്തെ ആവശ്യത്തിനുള്ള എൽ.പി.ജി ശേഖരം ഇന്ത്യയിലുണ്ട്. മൊത്തം ഉപഭോഗത്തിന്റെ 85 ശതമാനവും ഗൾഫ് മേഖലയിൽ നിന്നാണ്. ഹോർമുസ് ഇടനാഴി അടച്ചതോടെ എൽ.പി.ജി വരവ് പൂർണമായും നിലച്ചു. ഇന്ത്യയ്ക്ക് ആവശ്യമായ എൽ.പി.ജിയുടെ 40 ശതമാനം വിതരണം ചെയ്യുന്ന ഖത്തർ ഉത്പാദനം നിറുത്തിയതാണ് പ്രധാന വെല്ലുവിളി.

ക്രൂഡോയിൽ വില 90 ഡോളർ കടന്നേക്കും

ഇറാൻ യുദ്ധങ്ങൾ ആഴ്ചകൾ നീണ്ടാൽ ക്രൂഡോയിൽ വില ബാരലിന് 90 ഡോളറിന് മുകളിലെത്തിയേക്കും. പശ്ചിമേഷ്യയിൽ നിന്നും സപ്ളൈ മുടങ്ങിയതോടെ മറ്റ് ഉത്പാദകർ വില ഉയർത്തുകയാണ്. നിലവിൽ ബ്രെന്റ് ക്രൂഡിന്റെ വില 85 ഡോളറിലാണ്.