മന്ത്രി വീണ വീണ്ടും മത്സരിക്കുന്നത് കുടുംബം എതിർത്തെന്ന് സൂചന
പത്തനംതിട്ട: ആറൻമുളയിൽ മന്ത്രി വീണാ ജോർജ് വീണ്ടും മത്സരിക്കണമെന്ന് സി.പി.എം ജില്ലാ കമ്മിറ്റി തീരുമാനിച്ചെങ്കിലും കുടുംബം എതിർത്തെന്ന് സൂചന. വീണയുടെ വ്യക്തിപരമായ നിലപാട് അറിയേണ്ടതുണ്ട്.
കെ.എസ്.യു പ്രതിഷേധത്തെ തുടർന്ന് കഴുത്തിന് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന മന്ത്രി ഇന്നലെ പൊതുവേദിയിലെത്തി. പത്തനംതിട്ട ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത വേദിയിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്നറിയാൽ മാദ്ധ്യമ പ്രവർത്തകർ സമീപിച്ചെങ്കിലും പ്രതികരിച്ചില്ല.
വീണയ്ക്ക് ഇനി സീറ്റ് നൽകേണ്ടതില്ലെന്ന ആവശ്യവുമായി ഭർത്താവ് ഡോ.ജോർജ് ജോസഫ് സി.പി.എം സംസ്ഥാന നേതാക്കളെ സമീപിച്ചെന്നാണ് വിവരം. ഇക്കാര്യം ജില്ലാ കമ്മിറ്റിയുടെ ചർച്ചയ്ക്ക് വിട്ടതായാണ് അറിയുന്നത്. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം ആറൻമുളയിൽ വീണാ ജോർജും കോന്നിയിൽ കെ.യു.ജനീഷ്‌കുമാറും വീണ്ടും മത്സരിക്കണമെന്നാണ് തീരുമാനിച്ചത്. കുടുംബാംഗങ്ങളുടെ എതിർപ്പ് കാരണം മത്സരിക്കാനില്ലെന്ന് വീണ അറിയിച്ചാൽ മാത്രം പുതിയ ആളിനെ നിർദേശിച്ചാൽ മതിയെന്നാണ് നിലപാട്.
മാദ്ധ്യമ പ്രവർത്തകയായിരുന്ന വീണയെ 2016ൽ ആറന്മുളയിൽ സ്ഥാനാർത്ഥിയാക്കിയത് പ്രതീക്ഷിക്കാത്ത തീരുമാനമായിരുന്നു. അന്ന് ഓർത്തഡോക്സ് സഭ സെക്രട്ടറിയായിരുന്നു ഭർത്താവ് ജോർജ് ജോസഫ്. സഭാ വോട്ടുകൾ വലിയ തോതിൽ എൽ.ഡി.എഫിന് മറിഞ്ഞതോടെ വീണ വിജയിച്ചു. 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2021ൽ ആറന്മുളയിൽ രണ്ടാം വിജയം നേടിയാണ് ആരോഗ്യ മന്ത്രിയായത്.