വിട വാങ്ങി രാഷ്ട്രീയ അതികായൻ
കോഴിക്കോട്: കെ. കരുണാകരനും ആന്റണിക്കും മുമ്പ് കേന്ദ്ര കാബിനറ്റ് മന്ത്രിയായ കേരള രാഷ്ട്രീയത്തിലെ അതികായനാണ് ഇന്നലെ അന്തരിച്ച മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണിക്കൃഷ്ണൻ. കൊയിലാണ്ടിയിൽ നിന്ന് എസ്.എസ്.എൽ.സി പൂർത്തിയാക്കിയശേഷം മദ്രാസ് കൃസ്ത്യൻകോളേജിൽ നിന്ന് ഇന്റർമീഡിയേറ്റും മദ്രാസ് പ്രസിഡൻസി കോളേജിൽനിന്ന് ബി.എ ഓണേഴ്സും പാസായി. മദ്രാസ് ലോ കോളേജിൽനിന്ന് ബി.എൽ ജയിച്ചു. മദ്രാസിൽ വിദ്യാർത്ഥിയായിരിക്കെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. യംഗ് സോഷ്യലിസ്റ്റ് ലീഗ് പ്രവർത്തകനായി. പിന്നീട് സമാജ്‌വാദി യുവക് സഭയുടെ ദേശീയസെക്രട്ടറിയായി. ഇക്കാലത്ത് ചന്ദ്രശേഖർ, രാംമനോഹർലോഹ്യ, ഡോ.അശോക് മേത്ത, ജോർജ് ഫെർണാണ്ടസ് തുടങ്ങിയ സോഷ്യലിസ്റ്റ് നേതാക്കളുമായി വ്യക്തിബന്ധമുണ്ടായി. 1960ൽ കോൺഗ്രസിന്റെ നാഷണൽ യൂണിയൻ ഒഫ് സ്റ്റുഡന്റ്സ് ദേശീയ ജനറൽസെക്രട്ടറിയായി. അന്ന് മുംബൈയിൽ നിന്ന് ലോക്സഭാംഗമായിരുന്ന വി.കെ.കൃഷ്ണമേനോന്റെ മണ്ഡലത്തിലെ കാര്യങ്ങൾ നോക്കാൻ കോൺഗ്രസ് ഉണ്ണികൃഷ്ണനെ ചുമതലപ്പെടുത്തി. താമസിയാതെ എ.ഐ.സി.സി അംഗവുമായി. ബ്ലിറ്റ്സിൽ പത്രപ്രവർത്തകനായി. ശങ്കേഴ് സ് വീക്കിലിയിലും പ്രവർത്തിച്ചു. കേന്ദ്രസർക്കാരിന്റെ യുവജനപ്രതിനിധിസംഘത്തിൽ റഷ്യ, ചൈന എന്നിവിടങ്ങളിൽ ലോകയുവജനസമ്മേളനത്തിൽ പങ്കെടുത്തു. മാവോ, ചൗഹൻലായി, ഡംഗ് സിയാവോപിംഗ് തുടങ്ങിയ ലോകനേതാക്കളെ സന്ദർശിച്ചു.
ഇന്ദിരാഗാന്ധിയുമായി അടുത്തബന്ധം സ്ഥാപിച്ചു. 1971ൽ ലോക്ഭാതിരഞ്ഞെടുപ്പിൽ വടകരയിൽ സ്ഥാനാർത്ഥിയാക്കിയത് കേരളത്തിലെ കോൺഗ്രസിൽ കോളിളക്കമുണ്ടാക്കി. ലീലാ ദാമോദരമേനോനെ സ്ഥാനാത്ഥിയാക്കാനായിരുന്നു കെ.പി.സി.സി ശുപാർശ. അടിയന്തരാവസ്ഥയെ തുടർന്ന് കോൺഗ്രസിലുണ്ടായ പിളർപ്പിൽ ഉണ്ണികൃഷ്ണൻ മറുപക്ഷത്ത് നിലയുറപ്പിച്ചതോടെ ഇന്ദിരാഗാന്ധിയുമായി അകന്നു. 1980 മുതൽ 1991 വരെയുള്ള ലോകസഭ തിരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിയിൽ നിന്നാണ് എം.പിയായത്.
പാർലമെന്റിലെ ഗർജ്ജിക്കുന്ന സിംഹം
കോൺഗ്രസ് വിട്ടശേഷം ശരദ്പവാർ പ്രസിഡന്റായിരുന്ന കോൺഗ്രസ്-എസിന്റെ ദേശീയജനറൽസെക്രട്ടറിയായി. ഇക്കാലത്ത് ദേശീയതലത്തിൽ കോൺഗ്രസിനെതിരെ പ്രതിപക്ഷരാഷ്ട്രീയകക്ഷികളെ ഏകോപിപ്പിച്ചു നിറുത്തുന്നതിൽ നേതൃപരമായ പങ്ക് വഹിച്ചു. പാർലമെന്റിലെ ഗർജ്ജിക്കുന്ന സിംഹം എന്ന വിശേഷണമുള്ള ഉണ്ണികൃഷ്ണനാണ് രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ ബോഫോഴ്സ് അഴിമതിആരോപണം രേഖകൾ സഹിതം പാർലമെന്റിൽ കൊണ്ടുവന്നത്. മൂന്ന് തവണ യു.എന്നിൽ പ്രസംഗിച്ചു. ഇന്ത്യൻ വിദേശനയം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഒട്ടേറെ വിദേശസർവകലാശാലകളിലും പ്രഭാഷണം നടത്തി.
അന്ത്യാഭിവാദ്യം അർപ്പിച്ച് പ്രമുഖർ
കോഴിക്കോട്: അന്തരിച്ച് മുൻ കേന്ദ്രമന്ത്രി കെ.പി ഉണ്ണിക്കൃഷ്ണന് അന്ത്യാഞ്ജലിയർപ്പിച്ച് രാഷ്ട്രീയ കേരളം. പന്നിയങ്കരയിലെ പത്മാലയത്തിലെത്തിച്ച മൃതദേഹത്തിൽ ഇന്നലെ രാവിലെ മുതൽ തന്നെ അന്ത്യാഞ്ജലിയർപ്പിക്കാൻ നിരവധി പേരെത്തി. മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രൻ, എം.പിമാരായ എം.കെ രാഘവൻ, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹന്നാൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി, കെ.പി.സി.സി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മേയർ ഒ. സദാശിവൻ, എം.എൽ.എമാരായ ഇ.കെ.വിജയൻ, എൻ.ഷംസുദ്ദീൻ, സി.പി.എം ജില്ലാ സെക്രട്ടറി എം. മെഹബൂബ്, സി.പി.ഐ ജില്ലാ സെക്രട്ടറി പി. ഗവാസ്, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, എൻ.സി.പി ദേശീയ വൈസ് പ്രസിഡന്റ് പി.സി ചാക്കോ, എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ്കുമാർ തുടങ്ങിയവർ അദരാഞ്ജലിയർപ്പിച്ചു. സംസ്കാരംഇന്ന് രാവിലെ ഒമ്പതിന് മാനാരി ശ്മശാനത്തിൽ നടക്കും.