ഇരവിപുരം പി​ടി​ക്കാൻ കാർത്തി​ക് പ്രേമചന്ദ്രൻ വേണമെന്ന് കോൺ​ഗ്രസ്

Wednesday 04 March 2026 12:03 AM IST

കൊല്ലം: എൻ.കെ. പ്രേമചന്ദ്രൻ എം.പി​യുടെ മകൻ കാർത്തിക് പ്രേമചന്ദ്രനെ ഇരവിപുരത്ത് സ്ഥാനാർത്ഥിയാക്കണമെന്നും നിലവിൽ ആർ.എസ്.പി തീരുമാനിച്ചിരിക്കുന്ന സ്ഥാനാർത്ഥിക്ക് വിജയസാദ്ധ്യതയില്ലെന്നും ആരോപി​ച്ച് ഇരവിപുരം മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് കത്ത് നൽകി. പുതുയുഗ ചവറയിൽ എത്തിയപ്പോൾ മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് റാഫി, രണ്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാർ, ഏഴ് മണ്ഡലം പ്രസിഡന്റുമാർ, കോൺഗ്രസിന്റെ എട്ട് കോർപ്പറേഷൻ കൗൺസില‌ർമാർ, മയ്യനാട് പഞ്ചായത്തിലെ 15 വാർഡ് മെമ്പർമാർ, യൂത്ത് കോൺഗ്രസിന്റെയും മഹിളാ കോൺഗ്രസിന്റെയും സംസ്ഥാന ഭാരവാഹികൾ സഹിതം 38 പേർ ഒപ്പിട്ട കത്താണ് പ്രതിപക്ഷ നേതാവിന് നൽകിയത്.

ന്യൂനപക്ഷ, ഭൂരിപക്ഷ വിഭാഗങ്ങളുടെ പിന്തുണ ഒരുപോലെ കാർത്തിക് പ്രേമചന്ദ്രന് ലഭിക്കും. തുടർച്ചയായി ഇരവിപുരത്ത് ഇടതുപക്ഷം വിജയിക്കുകയാണെങ്കിലും നിലവിലെ രാഷ്ട്രീയ അന്തരീക്ഷത്തിൽ കാർത്തിക് പ്രേമചന്ദ്രൻ സ്ഥാനാർത്ഥിയായാൽ യു.ഡി.എഫ് വിജയിക്കും. എൻ.കെ. പ്രേമചന്ദ്രന് മണ്ഡലത്തിലുള്ള സ്വീകാര്യതയും ഗുണം ചെയ്യും. പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ ഇരവിപുരത്ത് പ്രേമചന്ദ്രൻ നേടിയ വോട്ട് കണക്കും കത്തിലുണ്ട്. ഇപ്പോഴത്തെ സ്ഥാനാർത്ഥിക്ക് മണ്ഡലത്തിൽ യാതൊരു ചലനവും സൃഷ്ടിക്കാൻ കഴിയില്ലെന്നും കത്തിൽ പറയുന്നു.

സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ചേർന്ന ഇരവിപുരം മണ്ഡലം, ജില്ലാ എക്സിക്യുട്ടീവ്, സംസ്ഥാന സെക്രട്ടേറിയറ്റ്, സംസ്ഥാന കമ്മിറ്റി യോഗങ്ങളിൽ കൂടുതൽ പേർ കാർത്തിക് പ്രേമചന്ദ്രന്റെ പേരാണ് പറഞ്ഞത്. എന്നാൽ ഷിബു ബേബിജോൺ വിഭാഗം സംസ്ഥാന കമ്മിറ്റി അംഗം എം.എസ്. ഗോപകുമാറിന്റെ പേരുയർത്തി. കാർത്തിക്കിനെ സ്ഥാനാർത്ഥിയാക്കുന്നതിനെ ഷിബു ബേബിജോൺ ശക്തമായി എതിർത്തു. ഇതോടെ സമവായ സ്ഥാനാർത്ഥിയായി ആർ.വൈ.എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. വിഷ്ണുു മോഹനെ നിശ്ചയിച്ചു. ഇതിൽ പ്രതിഷേധിച്ച് ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം സജി ഡി ആനന്ദ് പാർട്ടിവിട്ടു. ആർ.എസ്.പി ഇരവിപുരം മണ്ഡലം സെക്രട്ടറി എൻ. നൗഷാദും രാജി​വച്ചു.