കൃഷിയിടത്തിലിറങ്ങിയ ആനയെ തുരത്താൻ പോയയാളെ മരിച്ച നിലയിൽ കണ്ടെത്തി; കാട്ടാന ആക്രമണമെന്ന് സംശയം
സുൽത്താൻ ബത്തേരി: കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ പോയ ആളെ മരിച്ച നിലയിൽ കണ്ടെത്തി. വടക്കനാട് സ്വദേശി രജീവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാട്ടാനയുടെ ആക്രമണമെന്നാണ് സംശയിക്കുന്നത്.
രാത്രി കൃഷിയിടത്തിൽ ആനയിറങ്ങിയതറിഞ്ഞ് തുരത്താൻ പോയതായിരുന്നു രജീവ്. ഏറെ നേരം കഴിഞ്ഞിട്ടും തിരികെയെത്താത്തതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ തെരച്ചിലിൽ അബോധാവസ്ഥയിൽ നിലത്ത് കിടക്കുന്ന രജീവിനെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം, രാജീവിന്റെ ശരീരത്തിൽ മാരകമായ പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരം. എന്നാൽ, വീണുകിടന്ന സ്ഥലത്തിന് തൊട്ടടുത്തായി ആനയുടെ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം പരിശോധനയിലൂടെ മാത്രമെ കൃത്യമായ മരണകാരണം വ്യക്തമാകൂ. ബത്തേരി വടക്കനാട് മേഖലയിൽ തുടർച്ചയായി വന്യജീവി ശല്യം ഉണ്ടാകാറുണ്ട്.