സ്വർണവിലയിൽ ട്വിസ്റ്റ് തുടരുന്നു; പവൻവിലയിൽ വൻഇടിവ്

Wednesday 04 March 2026 10:18 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ആശ്വാസം. ഇന്ന് പവന് 2,280 രൂപ കുറഞ്ഞ് 1,20,640 രൂപയും ഗ്രാമിന് 285 രൂപ ഇടിഞ്ഞ് 15,080 രൂപയുമായി. ഈ മാസത്തെ ഇതുവരെയുള്ള ഏ​റ്റവും കുറഞ്ഞ സ്വർണനിരക്കാണിത്. ഇന്നലെ ആഗോളവിപണിയിൽ രാവിലെ പവന് 360 രൂപ കുറഞ്ഞ് 1,24,680 രൂപയും ഉച്ചയോടെ പവൻവിലയിൽ വീണ്ടും 1,760 രൂപ കുറഞ്ഞ് 1,22,920 രൂപയുമായിരുന്നു. ഈ മാസത്തെ ഇതുവരെയുള്ള ഏ​റ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് മാർച്ച് ഒന്നിനായിരുന്നു. അന്ന് പവന് 1,26,920 രൂപയും ഗ്രാമിന് 15,865 രൂപയുമായിരുന്നു.

സ്വർണവിലയിലുണ്ടാകുന്ന അപ്രതീക്ഷിത ഇടിവിൽ വലിയ പ്രതീക്ഷ വേണ്ടെന്നാണ് സാമ്പത്തികവിദഗ്ധർ പറയുന്നത്. സാധാരണ യുദ്ധസാഹചര്യങ്ങളിൽ സ്വർണവില കുതിച്ചുയരാറാണ് പതിവ്. എന്നാൽ അന്താരാഷ്ട്ര വിപണിയിലെ ലാഭമെടുപ്പും ഡോളറിന്റെ മൂല്യത്തിലുണ്ടായ മാറ്റങ്ങളും വില താഴാൻ കാരണമായെന്നാണ് വിലയിരുത്തൽ. വിപണിയെ ഏറെ ആശങ്കപ്പെടുത്തുന്നത് ക്രൂഡ് ഓയിൽ വിലയിലെ വർദ്ധനയാണ്. എണ്ണവില കുതിച്ചുയരുകയാണ്. ഡോളർ നിരക്ക് ഉയരുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്യുന്നുവെന്നതും പ്രതിസന്ധിയാണ്.

അതേസമയം,​ വെള്ളിവിലയിൽ വൻഇടിവാണ് സംഭവിച്ചത്. ഇന്ന് ഗ്രാമിന് 295 രൂപയും കിലോഗ്രാമിന് 2,​95,​000 രൂപയാണ്. ഇന്നലെ ഗ്രാമിന് 315 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.