ജാസ്‌ലിയയുടെ മരണം; വാഹനം കണ്ടെത്തിയിട്ടും പ്രതികളെ പിടികൂടിയില്ല, പ്രതിഷേധിച്ച് വിദ്യാർത്ഥികൾ

Wednesday 04 March 2026 12:08 PM IST

ആലുവ: വാഹനാപകടത്തിൽ 19കാരി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്ത്. വൈപ്പിൻ എടവനക്കാട് സ്വദേശി ജാസ്‌ലിയ ജോൺസൺ ആണ് മരിച്ചത്. അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി കോം വിദ്യാർത്ഥിനിയായിരുന്ന ജാസ്‌ലിയ ഫെബ്രുവരി 28നാണ് അങ്കമാലി ടെൽക് ജംഗ്ഷനിൽ അപകടത്തിൽപ്പെട്ടത്.

ജാസ്‌ലിയയെ ഇടിച്ച വാഹനം കണ്ടെത്തിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. അങ്കമാലി പൊലീസ് സ്റ്റേഷനിലെത്തിയാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്. കോട്ടയം അതിരമ്പുഴ സ്വദേശിയുടേതാണ് ഇടിച്ച കാർ. കാറിൽ മെഡിക്കൽ വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. കാർ ഓടിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്തില്ലെന്നാണ് വിദ്യാർത്ഥികൾ പറയുന്നു.

പഠനത്തോടൊപ്പം ചെയ്തിരുന്ന പാർട്ട്ടൈം ജോലി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. കാർ ഇടിച്ച് തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ജാസ്‌ലിയയെ പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന അങ്കമാലി പൊലീസാണ് സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പരിക്ക് അതീവ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നലെ പുലർച്ചെ 6.38ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. തുടർന്ന് മാതാപിതാക്കൾ അവയവദാന സന്നദ്ധത അറിയിക്കുകയായിരുന്നു. കരൾ ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്കും വൃക്ക കോട്ടയം മെഡിക്കൽ കോളേജിലേക്കും നേത്രപടലം അങ്കമാലി ഐ ബാങ്ക് അസോസിയേഷൻ ഒഫ് കേരളയ്ക്കും കൈമാറി.