ശബരിമല സ്വർണക്കൊള്ള: തന്ത്രി ഇഡിക്ക് മുന്നിൽ ഹാജരായി, ചോദ്യം ചെയ്യൽ ആരംഭിച്ചു

Wednesday 04 March 2026 3:27 PM IST

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ ഇഡി രജിസ്റ്റർ ചെയ്‌ത കേസിൽ ചോദ്യം ചെയ്യലിന് ഹാജരായി തന്ത്രി കണ്‌ഠര് രാജീവരര്. ഇഡിയുടെ കൊച്ചിയിലെ ഓഫീസിലാണ് തന്ത്രിയെ ചോദ്യം ചെയ്യുന്നത്. സ്വർണക്കൊള്ളയിലെ കള്ളപ്പണ ഇടപാടടക്കമുള്ള കാര്യങ്ങളാണ് ഇഡി അന്വേഷിക്കുന്നത്.

ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിനെ എൻഫോഴ്‌സ്മെന്റ് അധികൃതർ കഴിഞ്ഞദിവസം ചോദ്യം ചെയ്‌തിരുന്നു.സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട നിർണായക രേഖകളിൽ ഒപ്പുവച്ചു എന്ന കണ്ടെത്തലിനെ തുടർന്ന് നേരത്തെ പ്രത്യേക അന്വേഷണസംഘം ഇദ്ദേഹത്തെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. കേസിൽ മാർച്ച് ആദ്യവാരം ഹാജരാകാൻ എൻ വാസുവിനും തന്ത്രിക്കും ഇഡി നോട്ടീസ് നൽകിയിരുന്നു. മൂന്ന് മാസത്തോളം ജയിലിലായിരുന്ന എൻ വാസുവിന് സ്വാഭാവിക ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഇഡി ചോദ്യം ചെയ്‌തത്. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ നിർണായക നീക്കങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.

കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നിലവിൽ നോട്ടീസ് നൽകിയിട്ടില്ല. മറ്റു പ്രതികളെ ചോദ്യം ചെയ്ത ശേഷം മാത്രമേ ഇദ്ദേഹത്തിലേക്ക് അന്വേഷണം എത്തുകയുള്ളൂ. കേസിലെ സാക്ഷിപ്പട്ടികയിലുള്ള നടൻ ജയറാം ഉൾപ്പെടെയുള്ളവരെ കഴിഞ്ഞ ആഴ്ചകളിൽ ഇഡി ചോദ്യം ചെയ്തിരുന്നു. ആകെ 28 പേരെയാണ് ഇഡി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എട്ടുപേർ സാക്ഷിപ്പട്ടികയിലുണ്ട്. കേസിലെ പ്രതികൾ നേരത്തെ അറസ്റ്റിലായ സാഹചര്യത്തിൽ എൻ വാസു അടക്കമുള്ളവരുടെ സ്വത്തുക്കൾ മരവിപ്പിക്കുന്ന നടപടികളിലേക്ക് ഇഡി കടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നേരിട്ടുള്ള ചോദ്യം ചെയ്യൽ ആരംഭിച്ചത്.