പ്രവാസികള്‍ക്ക് ആശ്വാസവും പ്രതീക്ഷയും; കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് വിമാനക്കമ്പനികള്‍

Wednesday 04 March 2026 8:33 PM IST

ദുബായ്: യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വ്യോമപാത അടച്ചതോടെ ആശങ്കയിലായ പ്രവാസികള്‍ക്ക് ആശ്വാസം പകരുന്ന പ്രഖ്യാപനവുമായി വിമാനക്കമ്പനികള്‍. യുഎഇയില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് വിമാനക്കമ്പനികള്‍. ഇന്ത്യയില്‍ നിന്നുള്ള വിമാനക്കമ്പനികളായ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ എയര്‍ലൈന്‍സ്, സ്‌പൈസ് ജെറ്റ് എന്നീ കമ്പനികളാണ് പരിമിതമായ സര്‍വീസുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

എമിറേറ്റ്‌സ്, ഫ്‌ളൈ ദുബായ്, എത്തിഹാദ്, എയര്‍ അറേബ്യ വിമാനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ അടിയന്തര സര്‍വീസുകള്‍ക്ക് ഭാഗികമായി തുടക്കമിട്ടിരുന്നു. മണിക്കൂറില്‍ 48 വിമാനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്ന രീതിയില്‍ കഴിഞ്ഞ ദിവസം യുഎഇ സുരക്ഷിത വ്യോമ ഇടനാഴി തുറന്നതാണ് കൂടുതല്‍ വിമാന കമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ വഴിയൊരുങ്ങിയത്.

എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാര്‍ച്ച് അഞ്ച് മുതല്‍ ഏഴുവരെ റാസല്‍ഖൈമയില്‍ നിന്നും തിരിച്ചും ഡല്‍ഹി, കൊച്ചി, മുംബയ് നഗരങ്ങളിലേക്ക് പ്രത്യേക സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യും. കൊച്ചിയില്‍ നിന്ന് വൈകിട്ട് 4.25ന് പുറപ്പെട്ട് 8.55 റാസല്‍ഖൈമയില്‍ എത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.

9.55ന് റാസല്‍ഖൈമയില്‍ നിന്ന് തിരിച്ച് 1.55ന് കൊച്ചിയില്‍ എത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്. ഇത് കൂടാതെ അല്‍-ഐനില്‍ നിന്നും കോഴിക്കോട്ടേക്കുള്ള സര്‍വീസുകളും എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടത്തുന്നുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ച സര്‍വീസുകള്‍ എല്ലാ വിമാനക്കമ്പനികളും മാര്‍ച്ച് ഒമ്പത് വരെ നിര്‍ത്തിവയ്ക്കാന്‍ നേരത്തെ തീരുമാനമായിരുന്നു. അതേസമയം യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂടിയത് പ്രവാസികള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.