നിറുത്തലാക്കിയ ട്രെയിനുകൾ പുനരാരംഭിച്ചില്ല, ശ്വാസംമുട്ടി, തലകറങ്ങി മലബാറിലെ യാത്രക്കാർ

Thursday 05 March 2026 12:36 AM IST

കോഴിക്കോട്: മലബാറിൽ ട്രെയിൻ യാത്രക്കാരുടെ എണ്ണം കൂടിയിട്ടും നിറുത്തലാക്കിയ സർവീസുകൾ പുനരാരംഭിക്കാതെ റെയിൽവേ. 2023ൽ നിറുത്തലാക്കിയ ഷൊർണൂരിൽ നിന്ന് വൈകിട്ട് 5.45നും 6.45നും കോഴിക്കോട്ടേക്ക് പുറപ്പെട്ടിരുന്ന രണ്ട് ട്രെയിനുകളും ഇതുവരെ പുന:സ്ഥാപിച്ചില്ല. ട്രാക്ക് അറ്റകുറ്റപ്പണിയുടെ പേരിൽ ഒരു മാസത്തേക്കെന്ന് പറഞ്ഞാണ് സർവീസ് നിറുത്തിയത്. ഇതോടെ ഷൊർണൂരിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വൈകിട്ട് യാത്ര ചെയ്യണമെങ്കിൽ നാല് മണിക്കൂർ കാത്തുനിൽക്കണം. റിസർവേഷൻ ടിക്കറ്റുകളുടെ എണ്ണം കുറച്ചും തത്കാൽ ടിക്കറ്റുകളുടെ എണ്ണം കൂട്ടിയും റെയിൽവേ ലാഭത്തിന്റെ വഴി തേടുകയാണെന്നും ആക്ഷേപമുണ്ട്. ട്രെയിനുകൾ നിറുത്തലാക്കിയതിനെതിരെ

നാല് ഘട്ടങ്ങളിലായി തിരൂരിലും കോഴിക്കോട്ടും പാലക്കാട് ഡിവിഷണൽ റെയിൽവേ ആസ്ഥാനത്തും പ്രതിഷേധ സമരങ്ങൾ നടത്തിയെങ്കിലും മലബാറിനോടുള്ള അവഗണന തുടരുകയാണെന്ന് മലബാർ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ ആരോപിച്ചു.

06455 നമ്പർ ‌ട്രെയിൻ രാത്രി 8.40ന് ഷൊണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് ഓടിക്കുന്നുണ്ടെങ്കിലും യാത്രക്കാർ നന്നേ കുറവാണ്. ഈ വണ്ടി അതിന്റെ പഴയ സമയമായ വൈകിട്ട് 05.45ന് പുന:സ്ഥാപിച്ചാൽ യാത്രക്കാർക്ക് ഒരു പരിധി വരെ പ്രയോജനപ്പെടും. പാസഞ്ചർ വണ്ടികൾ എക്സ്പ്രസ് ആക്കിയതിലൂടെ ഇല്ലാതായ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു. നിർദ്ദിഷ്ട കോച്ചുകൾ പാസഞ്ചർ ട്രെയിനുകളിൽ ഉറപ്പാക്കുക, ദീർഘദൂര ട്രെയിനുകളിൽ പകൽ സമയത്ത് ഡീ റിസർവ്ഡ് കോച്ചുകൾ അനുവദിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും പാസഞ്ചേഴ്സ് വെൽഫയർ അസോസിയേഷൻ മുന്നോട്ടുവയ്ക്കുന്നു. നിറുത്തലാക്കിയ കോഴിക്കോട്-തൃശൂർ പാസഞ്ചർ പഴയ സമയമായ 7.40ന് പുന:സ്ഥാപിച്ച് എറണാകുളത്തേക്ക് നീട്ടണമെന്ന ആവശ്യവുമുണ്ട്.

  • ആവശ്യങ്ങൾ ഇവയെല്ലാം

1650 പരശുറാം, 16308 എക്സിക്യൂട്ടീവ് എക്സ്പ്രസുകൾ മണിക്കൂറുകൾ പിടിച്ചിടാതിരിക്കുക.

6031 ട്രെയിൻ പഴയ സമയമായ വെെകിട്ട് നാലിന് ഷൊർണൂരിൽ നിന്ന് പുറപ്പെടുക.

മെമുവും പാസഞ്ചർ ട്രെയിനുകളും അകാരണമായി സ്ഥിരം പിടിച്ചിടാതിരിക്കുക.

റെയിൽ വൺ ആപ്പിലൂടെ ടിക്കറ്റെടുക്കുമ്പോഴുള്ള പ്രയാസങ്ങൾ പരിഹരിക്കുക.

ജനറൽ റിസർവ്ഡ് ടിക്കറ്റ് എണ്ണം കൂട്ടുക, തത്ക്കാൽ എണ്ണം പരിമിതപ്പെടുത്തുക.

പഴയ കോച്ചുകൾ പുന:സ്ഥാപിക്കുക, ടിക്കറ്റ് ക്യാൻസലേഷൻ നഷ്ടം പരിമിതപ്പെടുത്തുക.

ഉത്തര മലബാറിലേക്കും തിരിച്ചും ഏറെ തിരക്കുള്ള രാവിലെയും വൈകിട്ടും പുതിയ ട്രെയിൻ അനുവദിക്കണം.

-എം.ഫിറോസ് ഫിസ,

ഓർഗനൈസിംഗ് സെക്രട്ടറി,

മലബാർ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫെയർ അസോ.