മലബാർ മിൽമ ക്ഷീരകർഷകർക്ക് 4 കോടി രൂപ നൽകും
കോഴിക്കോട്: ഉത്സവകാല ആഘോഷങ്ങളോടനുബന്ധിച്ച് മലബാർ മിൽമ ക്ഷീരകർഷകർക്ക് അധിക പാൽ വിലയായി നാലുകോടി രൂപ നൽകും. ആനന്ദ് മാതൃക ക്ഷീരസംഘങ്ങൾ വഴി 2026 ഫെബ്രുവരിയിൽ മലബാർ മേഖലാ യൂണിയന് നൽകിയ നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് രണ്ട് രൂപ അധിക പാൽവിലയായി നൽകാനാണ് മിൽമ ഭരണസമിതി യോഗം തീരുമാനിച്ചത്. ഫെബ്രുവരി മാസത്തിൽ സംഭരിച്ച പാലളവ് കണക്കാക്കുമ്പോൾ ഈ തുക നാലുകോടിയോളം വരും. അധികപാൽ വില ക്ഷീര സംഘങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാർച്ച് അവസാനം നൽകും. സംഘങ്ങൾ ക്ഷീര കർഷകർക്ക് കൈമാറും.
ഈ സാമ്പത്തിക വർഷം ഇതുവരെ അധിക പാൽവിലയായും കാലിത്തീറ്റ സബ്സിഡിയായും 49 കോടി രൂപ മലബാർ മിൽമ ക്ഷീര കർഷർക്ക് നൽകിയിട്ടുണ്ട്. ഇപ്പോൾ പ്രഖ്യാപിച്ച അധിക പാൽവിലയായ 4 കോടി രൂപ കൂടി ചേർന്ന് 53 കോടി രൂപയോളം ഈ സാമ്പത്തിക വർഷത്തിൽ ക്ഷീര കർഷകരിലേക്ക് എത്തിച്ചേരുമെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി, മാനേജിംഗ് ഡയറക്ടർ കെ.സി. ജെയിംസ് എന്നിവർ അറിയിച്ചു.