പൊള്ളുന്ന പകലുകൾ,​ ഉയരുന്ന യു.വി; കൊടും ചൂടിലേക്ക് വീണ്ടും കേരളം

Thursday 05 March 2026 1:55 AM IST

തിരുവനന്തപുരം: സംസ്ഥാനം കടുത്ത ഉഷ്ണത്തിലേക്ക് കൂപ്പുകുത്തുന്നു. ഇടയ്ക്ക് ഒറ്റപ്പെട്ട വേനൽ മഴ ലഭിക്കുന്നുണ്ടെങ്കിലും ചൂടിന് ശമനമില്ല. ഈ മാസവും അടുത്ത മാസവും താപനില ഗണ്യമായി വർദ്ധിക്കാനുള്ള സാദ്ധ്യതയാണ് കാലാവസ്ഥാവകുപ്പ് കാണുന്നത്. ഉഷ്ണത്തിനൊപ്പം ആൾട്രാവയലറ്റ് (യു.വി) സൂചിക ഉയരുന്നതാണ് കൂടുതൽ മാരകം. കഴിഞ്ഞ ദിവസം ഇടുക്കി മൂന്നാർ സ്‌റ്റേഷനിൽ യു.വി സൂചിക 8 രേഖപ്പെടുത്തിയതിനെത്തുടർന്ന് ദുരന്തനിവാരണ അതോറിട്ടി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. യു.വി സൂചികയുടെ അടിസ്ഥാനത്തിൽ വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ മഞ്ഞ അലർട്ടും നൽകി. യു.വി സൂചിക 6 മുതൽ 7 വരെയാണെങ്കിൽ 'മുൻകരുതൽ' സ്വീകരിക്കേണ്ട മഞ്ഞ അലർട്ടും 8 മുതൽ 10 വരെയാണെങ്കിൽ അതീവ ജാഗ്രത വേണ്ട ഓറഞ്ച് അലർട്ടുമാണ് നൽകുന്നത്. 11നു മുകളിലാണെങ്കിൽ ഗുരുതര സാഹചര്യമായ 'റെഡ് അലർട്ട്"നൽകും. കഴിഞ്ഞ വ‌ർഷം കൊല്ലത്തും ഇടുക്കിയിലും യു.വി സൂചിക 11 വരെ ഉർന്നിരുന്നു.

മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ യു.വി സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും യു.വി നിരക്ക് ഉയരാം. മണൽ, ജലാശയം തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യു.വി സൂചിക ഉയരാനിടയുണ്ട്.

ആൾട്രാവയലറ്റ് അപകടകാരി സൂര്യപ്രകാശത്തിൽ അടങ്ങിയിരിക്കുന്ന,​ ഉയ‌ർന്ന ഊർജ്ജമുള്ളതും നഗ്നനേത്രങ്ങൾക്ക് അദ‌ൃശ്യവുമായ കിരണങ്ങളാണ് അൾട്രാവയലറ്റ് രശ്മികൾ. പകൽ 10 മുതൽ 3 വരെയാണ് അൾട്രാവയലറ്റ് സൂചിക കൂടുതൽ ഉയരുന്നത്. ഉയർന്ന അളവിൽ ഏറെനേരം ഇത് ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം,​ ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ തുടങ്ങിയവയ്ക്ക് കാരണമാകും. ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവരെല്ലാം ഏറെ ശ്രദ്ധിക്കണം.