ഹലോ ഫൈനൽ
ട്വന്റി-20 ലോകകപ്പ്:ഫൈനൽ തേടി ഇന്ന് ഇന്ത്യയും ഇംഗ്ലണ്ടും മുഖാമുഖം
വാങ്കഡെ: ട്വന്റി-20 ലോകകപ്പിൽ ഇന്ന് ക്രിക്കറ്റ് ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനൽ പോരാട്ടം. മുംബയ്‌യിലെ വാങ്കഡെയിൽ രാത്രി 7 മുതലാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും മുൻ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും കലാശപ്പോരിൽ കസേര ഉറപ്പിക്കാൻ ഏറ്റുമുട്ടുന്നത്. തുടർച്ചയായ മൂന്നാം തവണയാണ് ഇരുടീമും ട്വന്റി-20 ലോകകപ്പിന്റെ സെമി ഫൈനലിൽ ഏറ്റുമുട്ടുന്നത്. 2022ലെ സെമിയിൽ ഇന്ത്യയെ 10 വിക്കറ്റിന് തോൽപ്പിച്ച ഇംഗ്ലണ്ട് ചാമ്പ്യന്മാരായി. 2024ലെ സെമിയിൽ ഇംഗ്ലണ്ടിനെ 68 റൺസിന് തോൽപ്പിച്ച ഇന്ത്യയും കരീടമുയർത്തി. വിക്കറ്റിന് മുന്നിലും പിന്നിലും മികച്ച ഫോമിലുള്ള സഞ്ജു സാംസണാണ് ഇന്ത്യയുടെ മിന്നും താരം. ടൂർണമെന്റിൽ മൂന്നാളം മാൻ ഓഫ് ദ മാച്ച് പുരസ്കാരങ്ങൾ നേടിക്കഴിഞ്ഞ വിൽ ജാക്ക്‌സാണ് ഇംഗ്ലണ്ടിന്റെ തുറുപ്പ് ചീട്ട്.
ഓരോ തോൽവി
യു.എസ്.എയ്‌ക്കും നെതർലാൻഡ്‌ഡസിനുമെതിരെ പോലും കരുത്തുറ്റ ബാറ്റിംഗ് നിര തുറന്നുകാട്ടപ്പെട്ടെങ്കിലും പ്രഥമിക ഘട്ടത്തിൽ 4 മത്സരവും ജയിച്ച് ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരായാണ് ഇന്ത്യ സൂപ്പർ എട്ടിൽ എത്തിയത്. എന്നാൽ സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് തോറ്റതോടെ ഇന്ത്യയുടെ സെമി പ്രതീക്ഷകൾ തുലാസിലായി. പിന്നീട് സിംബാബ്‌വെയും ജീവന്മരണ പോരാട്ടത്തിൽ സഞ്ജുവിന്റെ ബാറ്റിംഗ് മികവിൽ വെസ്റ്റിൻഡീസിനെയും വീഴ്‌ത്തിയാണ് ഇന്ത്യ സെമിയിലേക്ക് വഴി തുറന്നെടുത്തത്.
പ്രാഥാമിക ഘട്ടത്തിൽ വെസ്റ്റിൻഡീസിനോട് തോറ്റ ഇംഗ്ലണ്ട് അസോസിയേറ്റ് ടീമുകളായ നേപ്പാളിനോടും ഇറ്റലിയോടും വിയർത്താണ ്ജയിച്ചത്. ഗ്രൂപ്പ് സിയിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി സൂപ്പർ എട്ടിൽ എത്തിയ ഇംഗ്ലണ്ട് പക്ഷേ പിന്നീട് തോൽവി അറിയാതെ ഗ്രൂപ്പ് 2ലെ ഒന്നാം സ്ഥാനക്കാരായാണ് ട്വന്റി-20 ലോകകപ്പ് ചരിത്രത്തിൽ തുടർച്ചയായ അഞ്ചാം സെമിഫൈനലുറപ്പിച്ചത്.
ടീം ന്യൂസ്
സഞ്ജുവിന്റെ തിരിച്ചുവരവോടെ ഇന്ത്യയുടെ ഓപ്പണിംഗിലെ തലവേദന ഏറെക്കുറെ മാറിയിട്ടുണ്ട്. അഭിഷേകും ഫോമിലേക്കെത്തിയാൽ കാര്യങ്ങൾ ഇന്ത്യയ്‌ക്ക് അനുകൂലമാകും. കഴിഞ്ഞ രണ്ട് മത്സരങ്ങളും നിർണായക ജയങ്ങൾ നേടിയ. അതേ ടീമിനെ തന്നെയാകും ഇന്ത്യ സെമിയിലും ഇറക്കാൻ സാധ്യത.
സാധ്യതാ ടീം - അഭിഷേക്, സഞ്ജു, ഇഷാൻ, സൂര്യ, തിലക്, ഹാർദിക്, ദുബെ,അക്ഷർ,അർഷ്‌ദീപ്,ബുംറ,വരുൺ.
ഇംഗ്ലണ്ട് ടീമിൽ ന്യൂസിലാൻഡിനെതിരെ കളിച്ച റെഹാൻ അഹമ്മദിന് പകരം ജാമി ഓവർട്ടൺ തിരിച്ചെത്തിയേക്കും. ഇംഗ്ലണ്ടിന്റെയും തലവേദന ഓപ്പണിംഗാണ്. ഫിൽ സാൾട്ടും സാക്ഷാൽ ജോസ് ബട്ട്‌ലറും അണിനിരക്കുന്ന ഇംഗ്ലണ്ടിനെ ഓപ്പണിംഗ് കൂട്ടുകെട്ട് ടൂർണമെന്റിൽ 4ഓവറിനപ്പുറം പോയിട്ടില്ല. ഫോമിലല്ലാത്ത ബച്ച്‌ലർക്ക് പകരം ബെൻ ഡക്കറ്റ്, റെഹാൻ അഹമ്മദ് എന്നീ ഓപ്‌ഷനുകൾ ഉണ്ടെങ്കിലും പ്രധാന മത്സരത്തിൽ ബട്ട്‌ലറുടെ പരിചയ സമ്പത്തിൽ തന്നെ വീണ്ടും ഇംഗ്ലണ്ട് വിശ്വാസമർപ്പിച്ചേക്കും.
സാധ്യതാ ടീം - സാൾട്ട്, ബട്ട്‌ലർ, ബ്രൂക്ക്,ബെഥേൽ,ബാന്റൺ,കറൻ,ജാക്ക്‌സ്, ഓവർട്ടൺ, ഡ്വോസൺ,ആർച്ചർ,റഷീദ്.
പിച്ച് റിപ്പോർട്ട്
പ്രാഥമിക ഘട്ടത്തിൽ ഇംഗ്ലണ്ട് വെസ്റ്റിൻഡീസിനോട് തോറ്റ ഏഴാം നമ്പർ പിച്ചാണ് ഇന്നത്തെ മത്സരത്തിൽ ുപയോഗിക്കുന്നത്. ബാറ്റിംഗിനെ തുണയ്‌ക്കുന്ന പിച്ചാണ്.
റിസർവ് ഡേ സെമിക്ക് റിസർവ് ദിനമുണ്ട്. ഇന്ന് മഴയോ മറ്റ് കാരണങ്ങളാലോ മത്സരം തടസപ്പെട്ടാൽ റിസർവ് ദിനമായ നാളെ കളിക്കാൻ അവസരമുണ്ട്. അതേസമയം മുംബയ്‌യിൽ ഇന്ന് മഴയ്‌ക്ക് ഒരു സാധ്യതയുമില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്.
ലൈവ്
സ്റ്റാർ സ്‌പോർട്സ് ചാനലുകൾ,
ജിയോ ഹോട്ട്‌സ്റ്റാർ
3-2
ട്വന്റി-20 ലോകകപ്പിൽ കഴിഞ്ഞ രണ്ട് സെമി ഫൈനലുകൾ ഉൾപ്പെടെ 5 തവണ ഇരുടീമും ഏറ്റുമുട്ടിയിട്ടുണ്ട് 3 എണ്ണത്തിൽ ഇന്ത്യയും രണ്ടെണ്ണത്തിൽ ഇംഗ്ലണ്ടും ജയിച്ചു.
6 ഓവറിൽ ന്യൂസിലാൻഡ് 84