അനുനയിപ്പിക്കാൻ സിപിഎം സംസ്ഥാന നേതൃത്വം; ജി സുധാകരനെ ഫോണിൽ വിളിച്ച് എം വി ഗോവിന്ദൻ, 'ചിരി'യിൽ വിശദീകരണം

Thursday 05 March 2026 8:34 AM IST

ആലപ്പുഴ: മുതിർന്ന നേതാവ് ജി സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം സംസ്ഥാന നേതൃത്വം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്നലെ രാത്രി സുധാകരനെ ഫോണിൽ വിളിച്ച് സംസാരിച്ചു. മാദ്ധ്യമപ്രവർത്തകരുടെ ചോദ്യം കേട്ടാണ് ചിരിച്ചതെന്നും വ്യക്തിപരമായി ആക്ഷേപിച്ചതല്ലെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. അംഗത്വം പുതുക്കണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു. എന്നാൽ അംഗത്വം പുതുക്കില്ലെന്ന നിലപാട് സുധാകരൻ ആവർത്തിച്ചു. പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബിയും സുധാകരനുമായി സംസാരിക്കാൻ സാദ്ധ്യതയുണ്ട്. സിപിഎമ്മിന്റെ നിർണായക സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.

പാർട്ടിയിൽ തുടർന്നുകൊണ്ട് നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും 63 വർഷം നീണ്ട പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്നും ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഇന്നലെയാണ് സുധാകരൻ അറിയിച്ചത്. കഴിഞ്ഞ ദിവസം ബ്രാഞ്ച് സെക്രട്ടറി നേരിട്ടെത്തിയെങ്കിലും അംഗത്വം പുതുക്കാൻ വിസമ്മതിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയുടെയും ജില്ലാ സെക്രട്ടറിയുടെയും പേരെടുത്തു പറഞ്ഞാണ് സുധാകരൻ വിമർശിച്ചത്.

താൻ ഒരു പരിഗണനയും അർഹിക്കുന്ന ആളല്ലെന്ന അർത്ഥം വരുന്ന പ്രയോഗം മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നൽകി. കളിയാക്കി ചിരിക്കുകയും ചെയ്തു. 43 വർഷത്തെ സംസ്ഥാന കമ്മിറ്റി അംഗത്വത്തിന് ശേഷം ബ്രാഞ്ചിൽ പ്രവർത്തിച്ചപ്പോൾ എങ്ങനെയുണ്ടെന്ന് ഒരിക്കൽപോലും ജില്ലാ സെക്രട്ടറി ആർ നാസർ അന്വേഷിച്ചിട്ടില്ല. കഴിഞ്ഞ അഞ്ചുവർഷവും ഒരു പൊതുപരിപാടിയിൽപോലും പങ്കെടുക്കാൻ ജില്ലാ സെക്രട്ടറി അനുമതി നൽകിയില്ല. അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികം തന്റെ വീടിനടുത്താണ് നടത്തിയത്.

അടിയന്തരാവസ്ഥക്കാലത്ത് പ്രകടനം നടത്തി അറസ്റ്റും ജയിൽവാസവും ലോക്കപ്പ് മർദ്ദനവും അനുഭവിച്ചവരിൽ ജില്ലയിൽ ജീവിച്ചിരിക്കുന്ന ഒരേയൊരാളാണ് താൻ. ക്ഷണക്കത്ത് പോലും നൽകിയില്ല. തന്റെ അച്ഛനെ വരെ ആക്ഷേപിച്ച് ഒരു എൽ സി മെമ്പർ പോസ്റ്റിട്ടു. അദ്ദേഹം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഉറ്റ ശിഷ്യനാണ്. കൂടുതൽ താൻ വിവരിക്കുന്നില്ലെന്നും സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. സുധാകരന്റെ പേര് പരിഗണിക്കാതിരുന്നത് മാത്രമല്ല എച്ച് സലാമിനെ പാർട്ടി ജില്ലാ നേതൃത്വം അമ്പലപ്പുഴയിൽ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതും സുധാകരന്റെ പ്രതിഷേധത്തിന് പിന്നിലെ കാരണമാണ്.