കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ സംഘംചേർന്ന് ആക്രമണം; മർദ്ദനമേറ്റ 18കാരൻ മരിച്ചു
കൊല്ലം: ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ മർദ്ദനമേറ്റ് ചികിത്സയിലായിരുന്നു 18കാരൻ മരിച്ചു. കുന്നത്തൂർ സ്വദേശി ഹരികൃഷ്‌ണനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മസ്തിഷ്കമരണം സംഭവിച്ചത്. കൊല്ലത്തെ മരുത്തടി ക്ഷേത്രത്തിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്.
ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഉത്സവാഘോഷത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് ഹരികൃഷ്ണനേയും സഹോദരൻ ജയകൃഷ്ണനേയും ബന്ധുവായ രാജേഷിനേയും സംഘം ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തടി ഉപയോഗിച്ചായിരുന്നു മർദ്ദനം. യുവാവിന് ക്രൂരമർദ്ദനമേൽക്കുന്നതും തലയ്ക്കടിയേറ്റ് ബോധരഹിതനായി വീഴുന്നതും ദൃശ്യങ്ങളിൽ ഉണ്ട്.
സംഭവത്തിൽ ആറുപേർക്കെതിരെ ശക്തികുളങ്ങര പൊലീസ് കേസെടുത്തു. ഇതിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മരുത്തടി കന്നിമേൽചേരി മരോട്ടിമൂട്ടിൽ സുനിൽകുമാർ(58), മരുത്തടി സന്തോഷ് നിവാസിൽ രതീഷ് (51) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നാലുപേരെ കൂടി പിടികൂടാനുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. അറസ്റ്റിലായവരെ റിമാൻഡ് ചെയ്തു. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.