അബുദാബിയിലെ ഇറാൻ ആക്രമണം: പ്രവാസിക്ക് പരിക്ക്, സർക്കാരിനോട് സഹായം തേടി കുടുംബം
ദുബായ്: അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുണ്ടായ ഇറാൻ ആക്രമണത്തിൽ പ്രവാസിക്ക് പരിക്ക്. തെലങ്കാന സ്വദേശി രാജേശ്വര റാവുവിനാണ് പരിക്കേറ്റത്. അബുദാബി വിമാനത്താവളത്തിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിൽ നാല് വർഷമായി ജോലി ചെയ്തുവരികയായിരുന്നു രാജേശ്വര റാവു. വിമാനത്താവള പരിസരത്തുണ്ടായ ആക്രമണത്തിൽ താൻ ഉൾപ്പെടെയുള്ള മറ്റ് പലർക്കും പരിക്കേറ്റതായി ഇയാൾ വീട്ടുകാരെ ഫോണിലൂടെ അറിയിച്ചു.
വീഡിയോ കോൾ വഴി കുടുംബത്തോട് സംസാരിച്ചെങ്കിലും പരിക്കേറ്റ മുറിവുകൾ കാണിക്കാൻ തയാറായില്ലെന്നും ഇയാളെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ ചെയ്യണമെന്നും തെലങ്കാന സർക്കാരിനോട് കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.
തെലങ്കാനയിലെ ഗ്രാമങ്ങളിൽ നിന്ന് നിരവധി പേരാണ് ഉപജീവനത്തിനായി ഗൾഫ് നാടുകളെ ആശ്രയിക്കുന്നത്. മേഖലയിൽ സംഘർഷം തുടരുന്നത് പ്രവാസികളുടെ ബന്ധുക്കളെ ആശങ്കയിലാക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ അകപ്പെട്ടവരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ കൃത്യമായ നടപടികൾ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികളുടെ കുടുംബാംഗങ്ങൾ.