ലോട്ടറിയടിച്ചവർക്ക് തിരിച്ചടി; പിഴയടക്കം ലക്ഷങ്ങൾ അടയ്‌ക്കണമെന്ന് നോട്ടീസ്

Thursday 05 March 2026 11:01 AM IST

കോഴിക്കോട്: കേരള ഭാഗ്യക്കുറി സമ്മാനജേതാക്കൾക്ക് നോട്ടീസ് അയച്ച് ആദായനികുതി വകുപ്പ്. ആരോഗ്യ- വിദ്യാഭ്യാസ സെസ്, സർചാർജ് എന്നിവയും ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാത്തതിനുള്ള പിഴയും പലിശയുമടക്കം വൻതുക അടയ്‌ക്കാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്.

12 ശതമാനം ഏജന്റ് കമ്മീഷൻ കഴിച്ചുള്ള സമ്മാനത്തുകയിൽ നിന്നും 30 ശതമാനമാണ് ആദായനികുതിയായി ഈടാക്കുന്നത്. ഇതുകഴിച്ച് ബാക്കിയുള്ള തുകയാണ് സമ്മാനജേതാക്കൾക്ക് നൽകുന്നത്. അതായത്, ഒരു കോടി രൂപ ലോട്ടറിയടിച്ചാൽ ഏജന്റ് കമ്മീഷനും ആദായനികുതിയും ഈടാക്കിയ ശേഷമുള്ള 61.6 ലക്ഷം രൂപയാണ് സമ്മാനജേതാവിന് നൽകുന്നത്.

ഇതിനുപുറമെ നാലു ശതമാനം വിദ്യാഭ്യാസ- ആരോഗ്യസെസും അടയ്‌ക്കേണ്ടതുണ്ട്. കമ്മീഷൻ കഴിച്ച് ലഭിക്കുന്ന തുക 50 ലക്ഷത്തിന് മുകളിലാണെങ്കിൽ 10% സർചാർജ് അടയ്ക്കണം. എന്നാൽ, ഇക്കാര്യം മിക്ക സമ്മാനജേതാക്കൾക്കും അറിയില്ല. മാത്രമല്ല, ആദായനികുതി അടച്ചുതീർത്തെന്ന് സമാധാനിച്ച് ആ വർഷത്തെ ആദായനികുതി റിട്ടേൺ പോലും പലരും ഫയൽ ചെയ്യാറില്ല. ഇതാണിപ്പോൾ സമ്മാനജേതാക്കൾക്ക് തലവേദനയായിരിക്കുന്നത്.

ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ വൈകിയ വർഷങ്ങൾ, അടയ്‌ക്കാൻ ബാക്കിയായ തുക (സർചാർജ്, സെസ് ഇനത്തിലുള്ളത്) എന്നിവ അടിസ്ഥാനമാക്കിയുള്ള പിഴയും ഒരു ശതമാനം പ്രതിമാസ പലിശയും സമ്മാനജേതാക്കൾ അടയ്‌ക്കേണ്ടി വരും. നിശ്ചിതസമയപരിധി കഴിഞ്ഞ് ഒരുവർഷത്തിനകമാണെങ്കിൽ നികുതിത്തുകയുടെ 25 ശതമാനവും രണ്ട് വർഷത്തിനകമാണെങ്കിൽ 50 ശതമാനവും അടച്ച് ആദായനികുതി റിട്ടേൺ സമർപ്പിക്കാവുന്നതാണ്. പക്ഷേ ജേതാക്കളിൽ കൂടുതൽപേരും ഈ സമയപരിധിപിന്നിട്ടുകഴിഞ്ഞു. അതിനാൽ ഇവർ 100% വരെ പിഴ അടയ്‌ക്കേണ്ടി വന്നേക്കാം.