അഞ്ച് ദിവസമായി ഭർത്താവിന്റെ മൃതദേഹം മോർച്ചറിയിൽ; വിമാനമില്ലാതെ കുവൈത്തിൽ കുടുങ്ങി ഭാര്യ

Thursday 05 March 2026 3:41 PM IST

മാന്നാർ: മരണപ്പെട്ട ഭർത്താവിനെ അവസാനമായി ഒരുനോക്ക് കാണാനാകാതെ കുവൈത്തിൽ നഴ്‌സായ ലീന. പശ്ചിമേഷ്യൽ സംഘർഷങ്ങളുടെ ഭാഗമായി വിമാനസർവീസുകൾ ഇല്ലാത്തതിനാൽ ലീനയ്‌ക്ക് നാട്ടിലെത്താനാകുന്നില്ല. അതിനാൽ ഹൃദയാഘാതം മൂലം മരിച്ച ഭർത്താവ് സജിയുടെ (49) മൃതദേഹം നിലവിൽ മാവേലിക്കര ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഫെബ്രുവരി 28ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ഓട്ടോറിക്ഷാ തൊഴിലാളിയായ സജി മരിച്ചത്. വിവരമറിഞ്ഞ് അന്നുതന്നെ വൈകിട്ട് നാട്ടിലേക്ക് വരുന്നതിനായി ലീന ടിക്കറ്റെടുത്തിരുന്നെങ്കിലും ഇറാൻ - ഇസ്രായേൽ സംഘർഷത്തെത്തുടർന്ന് വിമാനങ്ങൾ റദ്ദാക്കുകയും വിമാനത്താവളം അടച്ചിടുകയും ചെയ്‌തു. ഇതോടെ യാത്ര മുടങ്ങി. തുടർന്ന് സജിയുടെ സംസ്‌കാര ചടങ്ങും മാറ്റിവച്ചു.

കുവൈത്ത് സാൽമിയയിലെ സിറ ആശുപത്രിയിൽ നഴ്‌സായ ലീന രണ്ടുമാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തി മടങ്ങിയത്. കുവൈത്തിലെ സാംസ്‌കാരിക സംഘടനയായ കല കുവൈത്ത് ഭാരവാഹികളും ഇന്ത്യൻ എംബസിയും ലീനയെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. നിലവിൽ വിമാനത്താവളം തുറന്നാലും കണക്ഷൻ വിമാനങ്ങൾക്കായി കാത്ത് ഹോട്ടലുകളിൽ കഴിയുന്ന യാത്രക്കാർക്കായിരിക്കും മുൻഗണന ലഭിക്കുക. ഇവർക്കൊപ്പം ലീനയ്‌ക്കും യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കാനായാണ് എംബസിയും സംഘടനാ ഭാരവാഹികളും ശ്രമിക്കുന്നത്. സജിയുടെയും ലീനയുടെയും ഏകമകൾ സോന മൂന്നാം വർഷ ബിഎസ്‌സി വിദ്യാർത്ഥിനിയാണ്.