എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് തുടക്കം മലയാളം മധുരം
കോഴിക്കോട് : എസ്.എസ്.എൽ.സി പരീക്ഷയുടെ ആദ്യ ദിനത്തിൽ മലയാള മധുരം നുണഞ്ഞ് വിദ്യാർത്ഥികൾ. ആശങ്കയോടെ ഹാളിൽ കയറിയ കുട്ടികൾ മനസുനിറഞ്ഞ ചിരിയോടെയാണ് പരീക്ഷ വിട്ടിറങ്ങിയത്. മലയാളം വലയ്ക്കില്ലെന്ന് അറിയാമായിരുന്നെ ന്നും ആദ്യ പരീക്ഷ തന്ന ആത്മവിശ്വാസം അടുത്ത പരീക്ഷയായ ഇംഗ്ലീഷിനെ നേരിടാൻ ധൈര്യം തരുമെന്നുമാണ് വിദ്യാർത്ഥികളുടെ പ്രതികരണം. എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ചോദ്യങ്ങൾ ഉണ്ടായതിനാൽ പ്രയാസമുണ്ടായില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു. ജില്ലയിൽ 183 കേന്ദ്രങ്ങളിലായി 43131 വിദ്യാർത്ഥികളാണ് ഇന്നലെ പരീക്ഷാഹാളിലെത്തിയത്. രാവിലെ 9.30 ന് ഒന്നാം ഭാഷ പാർട്ട് 1 ഓടെയാണ് പരീക്ഷകൾക്ക് തുടക്കമായത്. കടുത്ത ചൂടിനെ വെല്ലാൻ കുടിവെള്ള കുപ്പികളുമായാണ് വിദ്യാർത്ഥികൾ പരീക്ഷാ ഹാളിലെത്തിയത്. കുട്ടികൾ 9.20നകം ക്ലാസിൽ പ്രവേശിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശമുണ്ടായതിനാൽ വിദ്യാർത്ഥികൾ നേരത്തെ തന്നെ എത്തി. 9.30തോടെ ചോദ്യപ്പേപ്പർ വിതരണം ചെയ്തു. 15 മിനിറ്റ് കൂൾ ഓഫ് സമയത്തിനു ശേഷം 9.45നാണ് പരീക്ഷ എഴുതിത്തുടങ്ങിയത്. അടുത്ത പരീക്ഷ ഒമ്പതിന് രാവിലെ 9.30 ആണ്, ഇംഗ്ലീഷ്. 11 ന് മലയാളം പാർട്ട് 2, 13- ഹിന്ദി, 16- ഗണിതം, 18- ഫിസിക്സ്, 23- സോഷ്യൽ സയൻസ്, 25- കെമിസ്ട്രി, 30- ബയോളജിയോടെ പരീക്ഷകൾ അവസാനിക്കും. താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ചക്കാലക്കൽ എച്ച്.എസ്.എസിലാണ് കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത്. പേരാമ്പ്ര പ്ലാന്റേഷൻ ഹൈസ്കൂളിലാണ് കുറവ് വിദ്യാർത്ഥികൾ.