വികസന തുരങ്കം: ആദ്യ ബ്ലാസ്റ്റിംഗ് ഇന്ന്, ഉദ്ഘാടനം മുഖ്യമന്ത്രി
കോഴിക്കോട്: വയനാട്- കോഴിക്കോട് ജില്ലകളുടെ സമഗ്രവികസനത്തിന് ഊന്നൽ നൽകുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ ഫസ്റ്റ് ബ്ലാസ്റ്റിന്റെ സ്വിച്ച് ഓൺ കർമ്മം മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുന്നതോടെ മലയോര മേഖലയിലെ വികസനക്കുതിപ്പിന് വേഗതയേറും. രാവിലെ 11ന് മറിപ്പുഴ പദ്ധതി പ്രദേശത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 2025 ഓഗസ്റ്റ് 31നാണ് മുഖ്യമന്ത്രി തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചത്.
പാറ തുരക്കാനുള്ള റോക്ക് ഡ്രിൽ ബൂമർ അടക്കം യന്ത്രങ്ങൾ നേരത്തെ മറിപ്പുഴയിൽ എത്തിച്ചിട്ടുണ്ട്. ആദ്യം മറിപ്പുഴ സ്വർഗംകുന്ന് ഭാഗത്താണ് തുരക്കുന്നത്. പിന്നീടാണ് വയനാട് കള്ളാടി ഭാഗത്ത് തുരക്കുക. ഈ ഭാഗത്തെ മണ്ണ് കൂടുതൽ നീക്കാനുണ്ട്. ആസ്ട്രേലിയൻ സാങ്കേതികവിദ്യയിൽ കട്ട് ആൻഡ് കവർ രീതിയിലാണ് തുരക്കുക. കൃത്യമായ അളവിലും ആഴത്തിലും റോക്ക് ഡ്രിൽ ബൂമറുകൾ ഉപയോഗിച്ചാണിത്. തുടക്കഭാഗം ഡ്രില്ല് ചെയ്ത ശേഷം പാറപൊട്ടിച്ച് പാതയൊരുക്കുന്ന ടണലിംഗ് രീതിയാണിത്. പാറയുടെ ഘടനയും ഉറപ്പും കൃത്യമായി പരിശോധിച്ച ശേഷമാണ് പാറ തുളയ്ക്കൽ തുടങ്ങുന്നത്. അപകട സാദ്ധ്യത മുൻനിർത്തി കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്. കിഫ്ബിയിൽ 2043 കോടിരൂപ ചെലവിലാണ് പാത നിർമാണം. കൊങ്കൺ റെയിൽ കോർപ്പറേഷനാണ് നിർവഹണ ഏജൻസി.
8.73 കി.മീ. തുരങ്കം
മറിപ്പുഴ (കോഴിക്കോട്) മുതൽ മീനാക്ഷി പാലം (വയനാട്) വരെ അപ്രോച്ച് റോഡ് ഉൾപ്പെടെ 8.73 കിലോമീറ്റർ നീളത്തിൽ നാലുവരിയിൽ തുരങ്കപാത. ഇതിൽ 8.11 കിലോമീറ്റർ ദൂരം ഇരട്ട തുരങ്കങ്ങൾ. ഓരോ ടണലും രണ്ടു വരി.
വയനാട് ജില്ലയിൽ 5.58 കിലോമീറ്ററും കോഴിക്കോട് 3.15 കിലോമീറ്ററും നീളം. ആറു വളവുകളുള്ള റൂട്ടിൽ ഓരോ 300 മീറ്ററിലും ഇരട്ടത്തുരങ്കങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ക്രോസ് പാസേജ്.
ആനക്കാം പൊയിലിൽ മറിപ്പുഴയ്ക്ക് കുറുകെ തുരങ്കം ആരംഭിക്കുന്ന സ്വർഗംകുന്നിലേക്ക് 70 മീറ്റർ നീളത്തിൽ പുതിയ പാലം. പാലമിറങ്ങി 200 മീറ്റർ പിന്നിട്ടാൽ തുരങ്കത്തിലേക്ക് കടക്കാം
തുരങ്കപാതയ്ക്ക് വീതി 10മീറ്റർ
തുരങ്കങ്ങൾ തമ്മിലുള്ള അകലം 15 മീറ്റർ
ആവശ്യമുള്ള ഭൂമി: 33 ഹെക്ടർ
5771 മീറ്റർ വനമേഖലയിലൂടെയും 2964 മീറ്റർ സ്വകാര്യ ഭൂമിയിലും
ചെലവ്: 2134 കോടി രൂപ
2030ഓടെ പൂർത്തിയാകും