നവകേരള സർവേ 31 വരെ നീട്ടി

Friday 06 March 2026 12:33 AM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ജനസമ്പർക്ക പരിപാടിയായ 'നവകേരളം - സിറ്റിസൺ റെസ്‌പോൺസ്' പ്രോഗ്രാമിന്റെ കാലാവധി മാർച്ച് 31 വരെ നീട്ടി. ഫെബ്രുവരി 28 ന് പൂർത്തിയാക്കേണ്ടതായിരുന്നു. 20 കോടി രൂപ ചെലവിട്ട് നവകേരള സർവേ നടത്താനുള്ള സർക്കാരിന്റെ നടപടി റദ്ദാക്കി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തതോടെയാണ് കാലാവധി നീട്ടിയത്. വീടുകൾ സന്ദർശിക്കുന്ന വോളന്റിയർമാർക്കുള്ള പ്രതിഫലവും നിശ്ചയിച്ചിട്ടുണ്ട്. വീടു കയറുന്ന പാർട്ടി പ്രവർത്തകർക്കു പണം നൽകാനും സർക്കാർ ചെലവിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനുമുള്ള തന്ത്രമാണെന്നു പ്രതിപക്ഷം ആരോപിച്ചിരുന്നു. വികസന നിർദേശങ്ങളും ആശയങ്ങളും ലഭ്യമാക്കാനും ക്ഷേമപദ്ധതികൾ സംബന്ധിച്ച അഭിപ്രായം തേടാനുമാണ് സർവേ എന്നാണ് സർക്കാർ നിലപാട്. ക്ഷേമ പദ്ധതികൾ എങ്ങനെ നടക്കുന്നവെന്നറിയാൻ സംസ്ഥാനത്തിന് അവകാശമുണ്ടെന്ന് നിരീക്ഷിച്ചുകൊണ്ടാണ് നവകേരള സർവേയിലെ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.