ഗുരു- ഗാന്ധി സമാഗമ ശതാബ്ദി ആഘോഷം ഇന്ന്

Friday 06 March 2026 12:51 AM IST

കൊല്ലം: ശ്രീനാരായണ ഗുരുദേവനും മഹാത്മാഗാന്ധിയും ശിവഗിരിയിൽ നടത്തി​യ ചരിത്ര പ്രസിദ്ധമായ കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷം ഗംഭീരമാക്കാനുള്ള ഒരുക്കങ്ങൾ കൊല്ലത്ത് പൂർത്തിയായി. ആശ്രാമം മൈതാനത്ത് കൂറ്റൻ സമ്മേളന വേദിയും പന്തലുമൊരുങ്ങി​.

ഇന്നു രാവിലെ 9.30ന് ചടങ്ങുകൾ ആരംഭിക്കും. ആലപ്പുഴ, പത്തനംതി​ട്ട, കോട്ടയം ജില്ലകളിൽ നിന്നുള്ള പ്രവർത്തകർ രാവിലെ തന്നെ കൊല്ലത്തേക്ക് എത്തിച്ചേരും. മുപ്പതിനായിരത്തോളം പേർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തുന്ന രാഹുൽ ഗാന്ധി അവിടെ നിന്നു ഹെലികോപ്ടറിൽ 10.55ന് ആശ്രാമം മൈതാനത്ത് എത്തും.

ഗുരു,ഗാന്ധി സമാഗമത്തിന് അന്നുണ്ടായിരുന്ന പ്രസക്തി ഇന്നുമുണ്ടെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എം.എൽ.എ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചരിത്ര സമാഗമത്തിന്റെ സന്ദേശം പുതുതലമുറയ്ക്ക് കൈമാറുകയാണ് ആഘോഷത്തിന്റെ ലക്ഷ്യം. കക്ഷി രാഷ്ട്രീയത്തിനും മത ചിന്തകൾക്ക് അതീതമായാണ് ആഘോഷം സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശിവഗിരി മഠത്തിലെ സ്വാമി ജ്ഞാനതീർത്ഥ, ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, എ.ഐ.സി.സി സെക്രട്ടറിമാരായ പി.വി. മോഹൻ, സന്ദീപ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

 സമ്മേളന വേദിയിൽ എത്താൻ

ആലപ്പുഴ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കെ.എസ്.ആർ.ടി.സി ഡിപ്പോ വഴി ആശ്രാമത്ത് എത്തി യാത്രക്കാരെ ഇറക്കിയ ശേഷം ചിന്നക്കട വഴി ബീച്ച് പരിസരം, കൊല്ലം ഡി.സി.സി ഓഫീസ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം. ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്നുള്ള വാഹനങ്ങൾ കടപ്പാക്കട വഴി ആശ്രാമത്ത് എത്തി പ്രവർത്തകരെ ഇറക്കി​യ ശേഷം കന്റോൺമെന്റ് മൈതാനത്ത് പാർക്ക് ചെയ്യണം. ചാത്തന്നൂർ,ചടയമംഗലം ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ കടപ്പാക്കട വഴി ആശ്രാമത്ത് എത്തിയ ശേഷം കർബലഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.