കുറ്റിയും കൊളുത്തുമില്ലാതെ ജില്ലാ ആശുപത്രി ടോയ്‌ലെറ്റുകൾ
കൊല്ലം: ജില്ലാ ആശുപത്രി ഐ.സി.സി.യു വാർഡിലെയും മെയിൽ സർജറി വാർഡിലെയും ടോയ്‌ലറ്റുകൾ ഉപയോഗിക്കാൻ കാവൽക്കാരെ നിറുത്തേണ്ട അവസ്ഥ. വാർഡിലെ അഞ്ച് ടോയ്ലെറ്റുകളിൽ ഭൂരിഭാഗത്തിലും കുറ്റിയും കൊളുത്തുമില്ല.
ഒരെണ്ണത്തിന്റെ വാതിൽ ഇളക്കി മാറ്റിയ അവസ്ഥയാണ്. നിലവിൽ ആ കതക് അവിടെ നിന്ന് മാറ്റിയതിനാൽ തുറന്ന് കിടക്കുകയാണ്. കുറ്റിയും കൊളുത്തിനും പകരം വാതിലുകളിൽ പ്ലാസ്റ്റിക് ചരടുകളാണ് കോർത്തിട്ടിരിക്കുന്നത്. വാതിലിന്റെ പ്ലാസ്റ്റിക് ഫ്രെയിം ഇളകിയിരിക്കുന്നതിനാൽ ചരട് കെട്ടിവയ്ക്കാനും കഴിയില്ല. കെട്ടിയാലും ഏത് നിമിഷവും വാതിൽ ഇളകി വീഴാമെന്നതിനാൽ ആശങ്കയോടെ മാത്രമേ ടോയ്‌ലെറ്റ് ഉപയോഗിക്കാനാവൂ. .
പുരുഷന്മാരുടെ വാർഡിൽ കൂട്ടിരിപ്പുകാരായ സ്ത്രീകളും ഈ ടോയ്‌ലെറ്റാണ് ഉപയോഗിക്കുന്നത്. കാലിനും കൈയ്ക്കും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പുരുഷന്മാർ കൂട്ടിരിപ്പുകാരായ സ്ത്രീകൾ ടോയ്‌ലെറ്റിൽ പോകുമ്പോൾ അവർക്ക് കാവൽ നിൽക്കേണ്ട ഗതികേടിലാണ്. മേൽക്കൂരയിലെ കോൺക്രീറ്റ് പാളികളും ഇളകിത്തുടങ്ങിയിട്ടുണ്ട്. രോഗികളും കൂട്ടിരിപ്പുകാരും നിരന്തരം പരാതിപ്പെട്ടിട്ടും ടോയ്‌ലെറ്റിന്റെ ദുരവസ്ഥയ്ക്ക് പരിഹാരം കണ്ടിട്ടില്ല.
..............................
ഒരേ അവസ്ഥ
ഐ.സി.സി.യു വാർഡിലെയും സ്ഥിതി ഇത് തന്നെയാണ്. സ്ത്രീകളുടെയും പുരുഷൻമാരുടെയും വാർഡുകളിൽ രണ്ട് വീതം ടോയ്ലെറ്റുകളുണ്ട്. പുരുഷൻമാരുടെ വാർഡിലെ ഒരു ടോയ്ലെറ്റിൽ പുറത്തെ കൊളുത്ത് ഒഴിച്ചാൽ യാതൊരു സുരക്ഷ സംവിധാനങ്ങളും ഇല്ല. ടോയ്ലറ്റുകളിൽ കയറുന്നവർ കൂട്ടിരിപ്പുകാർ ഉപയോഗിക്കുന്ന കസേര വച്ചാണ് സംരക്ഷണം ഉറപ്പാക്കുന്നത്. ഇല്ലെങ്കിൽ രോഗികൾ വന്ന് കാവൽ നിൽക്കേണ്ട ഗതികേടിലാണ്. അത്യാഹിത വിഭാഗത്തിലെയും അവസ്ഥയ്ക്കും മാറ്റമില്ല. ഇവിടെയുള്ള പൊതു ശൗചാലയത്തിന് കുറ്റിയും കൊളുത്തും ഇല്ല. ഇതിനോട് ചേർന്ന് ആർത്തവ സൗഹൃദ ടോയ്ലറ്റുണ്ട്. ഇത് പുരുഷൻമാർക്ക് ഉപയോഗിക്കാൻ അനുവാദവുമില്ല.
നടപടിയില്ല
ഐ.സി.സി.യു വാർഡിലെയും മെയിൽ സർജറി വാർഡിലെയും ടോയ്ലറ്റുകൾ തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് നാളുകളായിട്ടും നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് രോഗികളും കൂട്ടിരിപ്പുകാരും ആരോപിക്കുന്നത്. ജീവനക്കാർ ഉപയോഗിക്കുന്ന ടോയ്ലറ്റുകൾ പുറത്ത് നിന്നു പൂട്ടി പോകുന്നതിനാൽ ഇതൊന്നും തങ്ങളെ ബാധിക്കുന്ന വിഷയമേ അല്ലെന്ന നിലയിലാണ് ആശുപത്രി അധികൃതരുടെ പെരുമാറ്റം