കൊല്ലത്ത് ഇന്ന് ഗുരു- ഗാന്ധി സമാഗമ ശതാബ്ദി ആഘോഷം ഉദ്ഘാടനം രാഹുൽ ഗാന്ധി സർവമത സമ്മേളനം

Friday 06 March 2026 1:09 AM IST

കൊല്ലം: ശ്രീനാരായണ ഗുരുദേവനും മഹാത്മാഗാന്ധിയും തമ്മിൽ നടന്ന ചരിത്രപ്രസിദ്ധമായ കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷവും സർവമത സമ്മേളനവും ഇന്ന് ആശ്രാമം മൈതാനത്ത് നടക്കും. ശിവഗിരി മഠത്തിന്റെയും കെ.പി.സി.സിയുടെ കീഴിലുള്ള രാജീവ് ഗാന്ധി പഠന ഗവേഷണ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആഘോഷം ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും.

ശതാബ്ദി ആഘോഷം രാവിലെ 9.30ന് മഹാ ഗുരുപൂജയോടെ ആരംഭിക്കും. 10ന് യതിപൂജയും ഗുരുവന്ദനവും. കേരളത്തിനകത്തും പുറത്തുമുള്ള 25 ക്രൈസ്തവ പുരോഹിതർ, 25 മുസ്ലിം പണ്ഡിതർ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 50 സന്യാസിവര്യന്മാർ തുടങ്ങിയവരെ ആദരിക്കും. 10.30ന് സർവമത സമ്മേളനത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ സന്ദേശം നൽകും. പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ, വിവിധ ക്രൈസ്തവ, ഇസ്ലാംമത പുരോഹിതന്മാർ തുടങ്ങിയവർ സംസാരിക്കും.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഗുരുദേവന്റെ പരിനിർവാണ സന്ദേശം നൽകും. 11ന് രാഹുൽ ഗാന്ധി ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും.

എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പ്രഭാഷണം നടത്തും. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി സ്വാഗതം പറയും. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നിന്ന് മുപ്പതിനായിരം പേർ പങ്കെടുക്കും. കൊടിമര, പതാക, ദീപശിഖാ ജാഥകൾ ഇന്നലെ വൈകിട്ട് കൊല്ലം ചിന്നക്കടയിൽ സംഗമിച്ച് സമ്മേളനവേദിയിലെത്തി.