വന്യജീവി സംഘർഷം തടയൽ: ജർമ്മൻ വായ്പ വാങ്ങും

Friday 06 March 2026 1:37 AM IST

തിരുവനന്തപുരം: മനുഷ്യ- വന്യജീവി സംഘർഷം തടയാൻ വനത്തിൽ ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിക്കാനും കുളങ്ങൾ നിർമ്മിച്ച് ജലലഭ്യത ഉറപ്പാക്കാനുമായി ജർമ്മൻ ബാങ്കിൽ നിന്ന് വായ്പയെടുക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകി. ആദിവാസികളെക്കൂടി ഉൾപ്പെടുത്തി പങ്കാളിത്ത വനപരിപാലനം എന്ന രീതിയിലാവും പദ്ധതി നടപ്പാക്കുക. ജർമ്മനിയിലെ കെ.എഫ്.ഡബ്യു വികസന ബാങ്കിൽ നിന്ന് കേന്ദ്രസർക്കാർ വഴി വായ്പ സ്വീകരിക്കും. 511.5കോടിയുടെ പദ്ധതിയിൽ 409.20കോടി ജർമ്മൻ ബാങ്ക് നൽകും. 102.30കോടി സംസ്ഥാന സർക്കാർ മുടക്കണം.

വനത്തിൽ പ്ലാവ് അടക്കമുള്ള ഫലവൃക്ഷങ്ങളും ചന്ദനം, തേക്ക്, ഈട്ടി വൃക്ഷങ്ങളും വച്ചുപിടിപ്പിക്കും. കുളങ്ങളും തടയണകളും നിർമ്മിച്ച് വന്യജീവികൾക്ക് ജലലഭ്യത ഉറപ്പാക്കും. അക്കേഷ്യ അടക്കമുള്ള ജലമൂറ്റുന്ന മരങ്ങൾ വെട്ടിമാറ്റും. 7വർഷം കൊണ്ടാണ് പദ്ധതി നടപ്പാക്കേണ്ടത്. 5വർഷം കൂടി നീട്ടുകയുമാവാം.

ജർമ്മൻ വായ്പയ്ക്ക് 2.5ശതമാനം പലിശയാണ്. 12വർഷത്തിനു ശേഷം തിരിച്ചടവ് തുടങ്ങിയാൽ മതിയാവും. നിലവിൽ വനസംരക്ഷണ പ്രവർത്തനങ്ങൾക്ക് നബാർഡ് വായ്പ നൽകുന്നത് 4ശതമാനം പലിശയ്ക്കാണ്.

പദ്ധതി കേന്ദ്രമാനദണ്ഡങ്ങൾക്കനുസൃതമായാവും. പദ്ധതിരേഖ വനം ആസ്ഥാനത്ത് ഉടൻ തയ്യാറാക്കും. നടൽ പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും മനുഷ്യ- വന്യജീവി സംഘർഷം ലഘൂകരിക്കാനും ലക്ഷ്യമിട്ട് അടിസ്ഥാന സൗകര്യ വികസനത്തിന് വനംവകുപ്പ് തയ്യാറാക്കിയ പദ്ധതിയാണ് മന്ത്രിസഭായോഗം അംഗീകരിച്ചത്.