'പലതും ഉൾക്കൊള്ളാൻ കഴിയില്ല,​ അന്നാ രാജന്റേത് ഒറ്റപ്പെട്ട സംഭവമല്ല'; ദുരനുഭവം വെളിപ്പെടുത്തി ബോഡി ബിൽഡർ ആരതി

Friday 06 March 2026 9:50 AM IST

തിരുവനന്തപുരം: നടി അന്നാ രാജന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ മോശമായി പ്രചരിപ്പിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് ബോഡി ബിൽഡർ ആരതി. തനിക്കും സമാന അനുഭവം ഉണ്ടായിട്ടുണ്ടെന്നും ആരതി തുറന്നുപറഞ്ഞു. ഇന്നുരാവിലെ ഒരു വാർത്താ ചാനലിനോട് പ്രതികരിക്കുന്നതിനിടയിലാണ് അവർ ബോഡി ഷെയ്‌മിംഗ് നേരിട്ട അനുഭവം വെളിപ്പെടുത്തിയത്. ആദ്യമായി ആറ്റുകാൽ പൊങ്കാലയിട്ട അന്നാ രാജന്റെ ചിത്രങ്ങളും വീഡിയോകളും ചില യൂട്യൂബേഴ്സ് മോശമായി പ്രചരിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് താരത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണുയർന്നത്. ഈ സംഭവത്തിൽ നടി മാപ്പപേക്ഷിച്ച് രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ആരതി പ്രതികരിച്ചത്.

'പരിപാടികൾക്ക് പോകുമ്പോൾ നിരവധി പേർ വന്ന് ഫോട്ടോകളും വീഡിയോകളും എടുത്തുപോകും. ശേഷം മോശം രീതിയിൽ പ്രചരിപ്പിക്കുകയും ചെയ്യും. മുൻപ് ഒരു പരിപാടിക്ക് പോയപ്പോൾ എന്റെ വീഡിയോകൾ ചിത്രീകരിക്കരുതെന്ന് അവിടെയെത്തിയ മാദ്ധ്യമങ്ങളോട് മുൻകൂട്ടി പറ‍ഞ്ഞിരുന്നു. എന്നാൽ ആ പരിപാടിക്ക് ശേഷം വീട്ടിൽ എത്തിയപ്പോൾ വളരെ മോശമായ രീതിയിൽ ഫോട്ടോകളും വീഡിയോകളും പ്രചരിക്കപ്പെട്ടത് കാണുകയാണ് ചെയ്തത്. പല വീഡിയോകളും എനിക്ക് ഉൾക്കൊള്ളാൻ കഴിയാറില്ലായിരുന്നു. ഇത്തരം വീഡിയോകൾ കണ്ടപ്പോൾ ആത് പ്രചരിപ്പിച്ച മീഡിയയെ വിളിച്ച് അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞപ്പോൾ അയാൾ മോശം രീതിയിലാണ് പെരുമാറിയത്'- ആരതി പറഞ്ഞു.

ശുദ്ധമായ ഭക്തിയോടെയാണ് ആറ്റുകാൽ എത്തി പൊങ്കാല അർപ്പിച്ചതെന്നും തന്റെ വസ്ത്രങ്ങളോ ഭാവങ്ങളോ ഏതെങ്കിലും ഭക്തരെ വേദനപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും അന്നാ രാജൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം,​ താരത്തിന് പിന്തുണയുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ് രംഗത്തെത്തിയിരുന്നു. അന്ന മാപ്പുപറയേണ്ടതില്ലെന്നും അവർ തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമാണ് മാധവ് സുരേഷ് പ്രതികരിച്ചത്. വീഡിയോ പ്രചരിപ്പിച്ചവരാണ് യഥാർത്ഥത്തിൽ മാപ്പുപറയേണ്ടതെന്നും നടൻ അഭിപ്രായപ്പെട്ടു.