'ഇത്രയും ശുദ്ധമായ ബാറ്റിംഗ് പ്രകടനം അധികം കാണാൻ കിട്ടില്ല, കൊൽക്കത്തയിൽ കണ്ട മികവ് വാംഖെഡയിലും ആവർത്തിച്ചു'

Friday 06 March 2026 1:27 PM IST

മുംബയ്: ട്വന്റി-20 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗിനെ പ്രശംസിച്ച് ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്‌കർ. സഞ്ജു ബാറ്റ് ചെയ്യുന്നത് മറ്റൊരു ലോകത്താണോ എന്ന് തോന്നിപ്പോകുന്ന പ്രകടനമായിരുന്നു വാംഖഡെയിലേതെന്ന് ഗവാസ്‌കർ പറഞ്ഞു. സഞ്ജുവിന്റെ കരുത്തിൽ ഇംഗ്ലണ്ടിനെ ഏഴ് റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്.

'സഞ്ജു ബാറ്റ് ചെയ്യുന്നത് കണ്ടാൽ തോന്നും അദ്ദേഹം മറ്റേതോ ലോകത്താണെന്ന്. അത്രയും വ്യക്തമായിട്ടാണ് ഓരോ പന്തുകളും അദ്ദേഹത്തിന് കാണാൻ കഴിയുന്നത്, പൂർണചന്ദ്രനെപ്പോലെ തെളിമയുള്ള കളി. കളിച്ച ഷോട്ടുകളെല്ലാം ശരിക്കും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഡ്രൈവും കട്ട് ഷോട്ടും പുൾ ഷോട്ടുമൊക്കെ ഒന്നിനൊന്ന് മെച്ചം. ശരിക്കുമൊരു ബാറ്റിംഗ് വിരുന്ന് തന്നെയാണ് അദ്ദേഹം കാഴ്ചവച്ചത്.

ട്വന്റി-20 ക്രിക്കറ്റിൽ ഇത്രയും ശുദ്ധമായ ബാറ്റിംഗ് അധികം കാണാൻ കഴിയില്ല. പന്ത് എങ്ങനെയെങ്കിലും അടിച്ചു പറത്താനുള്ള ശ്രമങ്ങളാണ് അവിടെ പലപ്പോഴും നടക്കാറുള്ളത്. എന്നാൽ സഞ്ജുവിന്റെ കാര്യത്തിൽ അനാവശ്യ ഷോട്ടുകൾ ഒന്നുമുണ്ടായിരുന്നില്ല. കൊൽക്കത്തയിൽ കണ്ട മികവ് വാംഖെഡയിലും ആവർത്തിച്ചു.'-സുനിൽ ഗവാസ്‌കർ പറഞ്ഞു.

സെമിയിൽ 42 പന്തിൽ നിന്ന് 89 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഇംഗ്ലണ്ട് ക്യാപ്ടൻ ഹാരി ബ്രൂക്ക് 15 റൺസിൽ സഞ്ജുവിനെ പുറത്താക്കിയിരുന്നെങ്കിൽ ഇന്ത്യ ഉറപ്പായും തോൽവി അറിയുമായിരുന്നു. എന്നാൽ സഞ്ജുവിന്റെ ക്യാച്ച് ഹാരി ബ്രൂക്ക് വിട്ടുകളഞ്ഞു. സൂപ്പർ 8-ൽ വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ 97 റൺസിന്റെ ആത്മവിശ്വാസത്തിൽ ബാറ്റ് വീശിയ സഞ്ജു, ലോകകപ്പ് നോക്കൗട്ട് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം സ്‌കോറിലേക്കാണ് ഇന്ത്യയെ എത്തിച്ചത്.

ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട്, ജേക്കബ് ബെഥലിന്റെ തകർപ്പൻ സെഞ്ച്വറിയിലൂടെ (48 പന്തിൽ 105) ശക്തമായ മറുപടി നൽകിയെങ്കിലും അവസാന ഓവറുകളിൽ ജസ്പ്രീത് ബുമ്ര നടത്തിയ മാന്ത്രിക ബൗളിംഗ് ഇംഗ്ലണ്ടിന്റെ വിജയ പ്രതീക്ഷകൾക്ക് വിരാമമിട്ടു. ഇന്ത്യ ഉയർത്തിയ വിജയ ലക്ഷ്യത്തിന് തൊട്ടരികിൽ 246 റൺസെടുക്കാനേ ഇംഗ്ലണ്ടിന് സാധിച്ചുള്ളൂ. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ന്യൂസിലൻഡാണ് ഇന്ത്യയുടെ എതിരാളികൾ.