കലൂര്‍ സ്റ്റേഡിയത്തിലെ ഗേറ്റ് തകര്‍ന്ന് വീണു; അപകടം സംഭവിച്ചത് നവീകരിച്ച ഭാഗത്ത്

Friday 06 March 2026 8:48 PM IST

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ പ്രവേശന കവാടത്തിലെ ഗേറ്റ് തകര്‍ന്ന് വീണു. സ്റ്റേഡിയത്തിലെ നവീകരണം നടന്ന ഭാഗത്ത് സ്ഥാപിച്ചിരുന്ന പുതിയ ഗേറ്റുകളിലൊന്നാണ് തകര്‍ന്ന് വീണത്. ഭാരം താങ്ങാനാകാതെ ക്ലാമ്പില്‍ നിന്ന് ഇളകി വീണതാകാമെന്നാണ് നിഗമനം. വൈകുന്നേരം അഞ്ചര മണിയോടെയാണ് സംഭവം. എറണാകുളം ബാനര്‍ജി റോഡില്‍ നിന്ന് കലൂര്‍ സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ കവാടത്തില്‍ സ്ഥാപിച്ച ഗേറ്റാണ് തകര്‍ന്ന് വീണത്.

സ്റ്റേഡിയം നവീകരണത്തിന്റെ ഭാഗമായി പുതിയ കവാടം നിര്‍മിക്കുകയും ഇതിനു ഗേറ്റ് സ്ഥാപിക്കുകയുമായിരുന്നു. ഇരു ഭാഗങ്ങളിലും 2 പാളികള്‍ വീതമുള്ള കൂറ്റന്‍ ഗേറ്റുകളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ഇതില്‍ സ്റ്റേഡിയത്തില്‍ നിന്ന് മെട്രോ സ്റ്റേഷനിലേക്ക് വരുന്ന ഭാഗത്തെ ഗേറ്റുകളിലൊന്നാണു തകര്‍ന്നു വീണത്.

കേരളത്തില്‍ ഫുട്‌ബോള്‍ മത്സരം കളിക്കാനായി അര്‍ജന്റീന ടീം എത്തുമെന്ന ഉറപ്പിന് മുന്നോടിയായി സ്‌പോണ്‍സര്‍ക്ക് സ്‌റ്റേഡിയം കൈമാറുകയും അവരുടെ മേല്‍നോട്ടത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയും ചെയ്തിരുന്നു. ചട്ടങ്ങള്‍ പാലിക്കാതെയാണ് സ്വകാര്യവ്യക്തിയായ സ്‌പോണ്‍സര്‍ക്ക് സ്‌റ്റേഡിയം കൈമാറിയതെന്ന ആരോപണം അന്ന് ഉയര്‍ന്നിരുന്നു. ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലെപ്‌മെന്റ് അതോറിറ്റിയാണ് കൊച്ചി സ്‌റ്റേഡിയത്തിന്റെ ഉടമസ്ഥര്‍.