പാലക്കാട് ജില്ലയിൽ കാർബൺ ഓഡിറ്റ് ഒന്നാംഘട്ടം പൂർത്തിയായി

Saturday 07 March 2026 1:09 AM IST

 മൂന്ന് പൊതുസ്ഥാപനങ്ങൾക്ക് കാർബൺ നെഗറ്റീവ് പദവി

പാലക്കാട്: ആഗോളതാപനത്തെ ചെറുക്കാനും പ്രകൃതിയെ സംരക്ഷിക്കാനുമായി സർക്കാർ നടപ്പിലാക്കുന്ന 'നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ' കാമ്പയിനിൽ പാലക്കാട് ജില്ലയ്ക്ക് അഭിമാന നേട്ടം. ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കുന്ന പദ്ധതിയിൽ ജില്ലയിലെ മൂന്ന് പൊതുസ്ഥാപനങ്ങൾ കാർബൺ നെഗറ്റീവ് പദവി കൈവരിച്ചു. പല്ലശ്ശന പഞ്ചായത്തിലെ ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ പന്തപുള്ളി, വെറ്ററിനറി സബ് സെന്റർ, വില്ലേജ് ഓഫീസ് എന്നിവയാണ് പ്രാഥമിക പരിശോധനയിൽ ഈ നേട്ടം സ്വന്തമാക്കിയത്. ഒരു പ്രത്യേക പ്രദേശത്തുണ്ടാകുന്ന കാർബൺ ഡൈ ഓക്‌സൈഡ് പുറന്തള്ളലിന്റെ അളവും, ആഗിരണം ചെയ്യുന്ന അളവും തുല്യമാകുന്ന അവസ്ഥയാണ് നെറ്റ് സീറോ.

കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനായി വിവിധ ഗ്രാമപഞ്ചായത്തുകളിൽ നടന്നുവരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു ഓഡിറ്റ്. കിഴക്കഞ്ചേരി, പല്ലശ്ശന, പൊൽപുള്ളി, കേരളശ്ശേരി, ശ്രീകൃഷ്ണപുരം, വെള്ളിനേഴി, അകത്തേതറ എന്നീ ഏഴ് പഞ്ചായത്തുകളിലും ഒറ്റപ്പാലം നഗരസഭയിലുമാണ് ആദ്യഘട്ടത്തിൽ കാർബൺ ഓഡിറ്റ് പൂർത്തിയാക്കിയത്. ഈ തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലുള്ള 147 ഓളം ഓഫീസുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന നടത്തിയത്. വായു മലിനീകരണം കുറയ്ക്കുക, ഹരിതാഭ നിലനിർത്തുക, ഊർജ്ജ ഉപഭോഗം നിയന്ത്രിക്കുക തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു വിലയിരുത്തൽ.

നിലവിൽ കാർബൺ നെഗറ്റീവ് പദവിയിലെത്തിയ സ്ഥാപനങ്ങളെ മാതൃകയാക്കി ജില്ലയിലെ മറ്റ് ഓഫീസുകളെയും സമാനമായ നേട്ടത്തിലേക്ക് എത്തിക്കാനുള്ള ഊർജ്ജിത ശ്രമങ്ങൾ ഹരിത കേരളം മിഷന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നടന്നുവരികയാണ്. ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ ജില്ലയെ വരും വർഷങ്ങളിൽ കാർബൺ വിമുക്തമാക്കുന്നതിൽ വലിയ പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.