രാഷ്ട്രീയക്കാർ പിന്നാക്കക്കാരെ തഴയുന്ന സ്ഥിതി മാറണം: സ്വാമി സച്ചിദാനന്ദ

Saturday 07 March 2026 12:35 AM IST

കൊല്ലം: പിന്നാക്കക്കാരും അധഃസ്ഥിതരും രാഷ്ട്രീയമായി തഴയപ്പെടുന്ന അവസ്ഥ മാറണമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരി മഠത്തിന്റെയും കെ.പി.സി.സിയുടെ കീഴിലുള്ള രാജീവ് ഗാന്ധി പഠന കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കൊല്ലത്ത് സംഘടിപ്പിച്ച ഗുരു-ഗാന്ധി സമാഗമ ശതാബ്ദി ആഘോഷത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ അധഃസ്ഥിത പിന്നാക്ക വിഭാഗങ്ങൾ രാഷ്ട്രീയമായി തഴയപ്പെടുന്നു. എല്ലാവർക്കും തുല്യമായ അവസരം ലഭിക്കണം. ജനങ്ങൾക്ക് ലൗകികമായ പുരോഗതി ലഭിക്കാൻ ജാതീയമായ അയിത്തം അനുഭവിക്കുന്നവരെ കൈപിടിച്ചുയർത്തണമെന്നാണ് ഗുരുദേവൻ ഗാന്ധിജിയോട് പറഞ്ഞത്. ഗുരുദേവന്റെയും മഹാത്മാഗാന്ധിയുടെയും ജീവിതസന്ദേശം നമ്മുടെ ജീവിതപാതയാക്കണം. തലച്ചോറിനെയും ജീവിതത്തെയും ജാതിക്കും മതത്തിനും പണയം വയ്ക്കാതെ ശുദ്ധമായ മനുഷ്യത്വത്തിന് വേണ്ടി നിലകൊള്ളണം. ലോകമിന്ന് മൂന്നാം ലോക മഹായുദ്ധത്തിന്റെ വക്കിലാണ്. നൂറുകണക്കിന് നിരപരധികളെ കൊന്നൊടുക്കുകയാണ്. പൊരുതി ജയിക്കുക സാദ്ധ്യമല്ലെന്ന് തിരിച്ചറിയണം.

ഗുരുദേവനും മഹാത്മാഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ച രണ്ട് സമുദ്രങ്ങൾ കൂടിച്ചേരുന്ന അനുഭവമാണ് സൃഷ്ടിച്ചത്. ഗുരുദേവനും മഹാത്മാഗന്ധിയും മനുഷ്യത്വത്തിന് പ്രാധാന്യം നൽകിയവരാണ്. മാനവരൊക്കെയും ഒന്നാണെന്ന മഹിതമായ ദർശനം ഇരുവരും ഉയർത്തിപ്പിടിച്ചു.

കേരളകൗമുദി എഡിറ്റോറിയൽ

നീതിനിഷേധം തുറന്നുകാട്ടുന്നു

തിരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തിൽ പിന്നാക്ക വിഭാഗങ്ങളെ രാഷ്ട്രീയ പാർട്ടികൾ തഴയുന്നത് തുറന്നുകാട്ടി 'നീതി നിഷേധത്തിനും വേണം, ഒരു അതിര്" എന്ന തലക്കെട്ടിൽ ഇന്നലെ കേരളകൗമുദി പ്രസിദ്ധീകരിച്ച എഡിറ്റോറിയൽ വളരെ മനോഹരമാണെന്ന് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. നാം എങ്ങനെ മുന്നോട്ട് സഞ്ചരിക്കണമെന്ന മാർഗ്ഗനിർദ്ദേശം കേരളകൗമുദി മുന്നോട്ടുവയ്ക്കുന്നു.

ആത്മപരിശോധന വേണം:

സ്വാമി ശുഭാംഗാനന്ദ

ഗുരുദേവദർശനം എത്രമാത്രം ഉൾക്കൊണ്ടെന്ന ആത്മപരിശോധന ഉണ്ടാകണമെന്ന് മഹാസമാധി സന്ദേശം നൽകിക്കൊണ്ട് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. കേരള നവോത്ഥാനത്തിന്റെ ചാലകശക്തിയായിരുന്നു ഗുരുദേവൻ. സമൂഹം ഇന്ന് നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഔഷധമാണ് ഗുരുദേവദർശനം. അതുകൊണ്ട് തന്നെ വരുംതലമുറയ്ക്ക് പകർന്നു നൽകണം.