സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും നീളുന്നു; ആശങ്കയിൽ ഹയർ സെക്കൻഡറി മേഖല
കൊച്ചി: മാനദണ്ഡങ്ങൾ പുതുക്കി ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകരുടെ സ്ഥലംമാറ്റം, പ്രിൻസിപ്പൽമാരായി സ്ഥാനക്കയറ്റം എന്നിവ നടപ്പാക്കൽ വൈകുന്നു. സ്ഥലംമാറ്റ നടപടികളുടെ മാനദണ്ഡങ്ങൾ പരിഷ്‌കരിക്കാൻ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി അദ്ധ്യാപക സംഘടനകളുമായി രണ്ടുതവണ ചർച്ച നടത്തിയിരുന്നു. ഫെബ്രുവരി 11ലെ അവസാന ചർച്ചയിൽ സംഘടനകൾ ഉന്നയിച്ച നിർദ്ദേശങ്ങളും പരിഗണിച്ച് മാനദണ്ഡങ്ങൾ പരിഷ്‌കരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ഡയറക്ടർ, ഹയർ സെക്കൻഡറി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എന്നിവരുൾപ്പെട്ട സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. യോഗം ചേർന്ന് ഒരുമാസം ആകുമ്പോഴും മാനദണ്ഡങ്ങൾ പരിഷ്‌കരിച്ച് പ്രസിദ്ധീകരിക്കാനോ നടപടികൾ ആരംഭിക്കാനോ കഴിഞ്ഞിട്ടില്ല.
സ്ഥലംമാറ്റത്തിന് അദ്ധ്യയനവർഷത്തിന്റെ അവസാനം അപേക്ഷകൾ ക്ഷണിച്ച് സ്‌കൂൾ തുറക്കുംമുമ്പായി പ്രാബല്യത്തിൽ വരുത്തണമെന്ന് അദ്ധ്യാപക സംഘടനകൾ നിർദ്ദേശിക്കുന്നു. അടുത്ത അദ്ധ്യയന വർഷാരംഭത്തിൽ സ്ഥലംമാറ്റം പ്രാബല്യത്തിൽ വരുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ട സമയം അതിക്രമിച്ചതായും അവർ പറയുന്നു.
ഈമാസം പകുതിയോടെ നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്നാൽ സ്ഥലംമാറ്റം നടത്താൻ കഴിയാതാകും. അതിനാൽ മാനദണ്ഡങ്ങൾ അടിയന്തിരമായി പരിഷ്‌കരിച്ച് സ്ഥലംമാറ്റത്തിനുള്ള അപേക്ഷ ക്ഷണിക്കണമെന്നാണ് അദ്ധ്യാപകരുടെ ആവശ്യം.
150 സ്‌കൂളുകളിൽ പ്രിൻസിപ്പൽമാരില്ല
150ലേറെ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പ്രിൻസിപ്പൽ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. പൊതുപരീക്ഷാ ഡ്യൂട്ടി പോലും താത്കാലിക ചുമതലയുള്ള അദ്ധ്യാപകരാണ് നിർവഹിക്കുന്നത്. സ്ഥാനക്കയറ്റത്തിലൂടെ പ്രിൻസിപ്പൽ നിയമനത്തിന് അർഹരായവരുടെ പട്ടിക തയ്യാറാക്കിയെങ്കിലും തുടർനടപടികൾ ആരംഭിച്ചിട്ടില്ല. പട്ടികയിലുൾപ്പെട്ട നിരവധിപേർ ഈമാസം 31ന് വിരമിക്കും.
''പ്രിൻസിപ്പൽ സ്ഥാനക്കയറ്റത്തിലും അദ്ധ്യാപക സ്ഥലംമാറ്റത്തിലും മെല്ലെപ്പോക്ക് അവസാനിപ്പിച്ച്, തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിന് മുമ്പ് നടപടികൾ പൂർത്തിയാക്കണം.""
കെ. വെങ്കിടമൂർത്തി, സംസ്ഥാന പ്രസിഡന്റ്,
അനിൽ എം. ജോർജ്, ജനറൽ സെക്രട്ടറി
ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ