കേരള കോൺഗ്രസ് കൂടുതൽ സീറ്റിന് അർഹർ: മോൻസ് ജോസഫ്

Saturday 07 March 2026 12:29 AM IST

കോട്ടയം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിനു ലഭിച്ച സീറ്റുകൾ വെട്ടിക്കുറയ്ക്കേണ്ട സാഹചര്യമില്ലെന്ന് പാർട്ടി എക്സിക്യുട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ കേരളകൗമുദിയോട് പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകാരമില്ലായിരുന്നു. പാർട്ടി ചിഹ്നമോ,​ എം.പിയോ ഇല്ലായിരുന്നു. എന്നിട്ടും പത്തു സീറ്റുനൽകി. ഇപ്പോൾ എം.പിയായി, പാർട്ടിക്ക് അംഗീകാരമായി. ചിഹ്നവും അനുവദിച്ചു. പിന്നെന്തിന് സീറ്റുകൾ കുറയ്ക്കണമെന്നും അദ്ദേഹം ചോദിച്ചു.

?​ഇടുക്കി, കുട്ടനാട് സീറ്റ് വേണമെന്നും ഏറ്റുമാനൂർ, ചങ്ങനാശേരി സീറ്റ് വച്ചുമാറണമെന്നും കോൺഗ്രസ് നേതൃത്വം ആവശ്യപ്പെടുകയാണല്ലോ

അവർ തീരുമാനം അറിയിക്കട്ടെ. ഞങ്ങളുടെ തീരുമാനം അപ്പോൾ അറിയിക്കും. പത്തു സീറ്റിന് അർഹതയുണ്ട്. വിട്ടുവീഴ്ചവേണ്ടെന്ന നിലപാടാണ് പാർട്ടിക്കുള്ളത്.

?​സീറ്റു വച്ചുമാറുന്നതിനോട് അനുകൂലമാണോ

എല്ലാ സീറ്റിലും ജയസാദ്ധ്യതയുള്ള സ്ഥാനാർത്ഥികളുണ്ട്. പിന്നെന്തിന് സീറ്റ് വച്ചുമാറണം. സീറ്രുചർച്ച നടക്കട്ടെ. നിലപാട് അപ്പോൾ പറയും.

?​പാർട്ടി ചെയർമാൻ തൊടുപുഴയിൽ മത്സരിക്കുന്നില്ലെന്ന് കേൾക്കുന്നല്ലോ

ചെയർമാൻ പി.ജെ.ജോസഫിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയാത്ത ആരോഗ്യപ്രശ്നങ്ങളില്ല. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തോടെ അദ്ദേഹം കൂടുതൽ ഊർജ്ജസ്വലനാണ്.

?​പി.ജെയുടെ മകൻ അപു ജോസഫ് മത്സരിക്കുമോ

പാർട്ടിയാണ് തീരുമാനിക്കേണ്ടത്. സ്റ്റേറ്റ് കോ- ഓർഡിനേറ്റർ എന്ന നിലയിൽ മികച്ച പ്രവർത്തനമാണ് അപുവിന്റേത്

?​നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്റെ സാദ്ധ്യത എങ്ങനെ

തിളക്കമാർന്ന വിജയമുണ്ടാകും. തദ്ദേശ തിരഞ്ഞെടുപ്പിൽ മാണി ഗ്രൂപ്പിനേക്കാൾ 200 സീറ്റ് ഞങ്ങൾക്ക് കൂടുതൽ ലഭിച്ചു. മദ്ധ്യകേരളത്തിൽ വലിയ ശക്തി ഞങ്ങളാണെന്ന് തെളിയിച്ചു.

?​യു.ഡി.എഫ് ഭരണത്തിലെത്തുമോ

ഇടതുസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ശക്തമായ തിരിച്ചടിയായിരിക്കും തിരഞ്ഞെടുപ്പ് ഫലം. ഭരണമാറ്റം ജനം ആഗ്രഹിക്കുന്നു. കർഷകർ റബർ, നെല്ല്, ക്ഷീരമേഖല ഉപേക്ഷിക്കേണ്ട അവസ്ഥയിലെത്തി. വനം,​ വന്യജീവി ആക്രമണത്തിനെതിരെ ബില്ല് പാസാക്കിയതല്ലാതെ നടപടിയുണ്ടായില്ല. ജെ.ബി.കോശി റിപ്പോർട്ട് വെളിച്ചം കാണിക്കുന്നില്ല. പട്ടയപ്രശ്നം നിലനിൽക്കുന്നു. ജനകീയ പ്രതിഷേധം കൂടിയായിരിക്കും തിരഞ്ഞെടുപ്പ് ഫലം.