രജീവിന്റെ മരണം, വനംവകുപ്പ് ദൗത്യം തുടങ്ങി മുട്ടിക്കൊമ്പനെ പിടികൂടാൻ
സുൽത്താൻ ബത്തേരി : വടക്കനാട് പച്ചാടിയിൽ യുവകർഷകൻ രജീവിനെ കൊന്ന മുട്ടികൊമ്പനെ പിടികൂടാനുള്ള ദൗത്യം വനംവകുപ്പ് ആരംഭിച്ചു. ആദ്യഘട്ടമെന്ന നിലയിൽ ആനയെ ലൊക്കേറ്റ് ചെയ്ത് നിരീക്ഷിച്ചുവരികയാണ്. ഒമ്പതംഗ സംഘമായി തിരിഞ്ഞാണ് ദൗത്യം നടത്തുക. കഴിഞ്ഞദിവസം വയനാട് വന്യജീവി സങ്കേതം മേധാവിയുടെ ഓഫീസിൽ ചേർന്ന ടെക്‌നിക്കൽ കമ്മിറ്റിയുടെ യോഗത്തിലാണ് കാട്ടാനയെ പിടികൂടാനുളള ദൗത്യം ആരംഭിക്കാൻ തീരുമാനിച്ചത്. മുത്തങ്ങ ആനപന്തിയിൽ പിടികൂടുന്ന ആനയ്ക്ക് അനുയോജ്യമായ കൂട് നിർമ്മിക്കാൻ നടപടി ആരംഭിച്ചു. ആനയെ പിടികൂടുന്നത് വരെ ജനവാസ കേന്ദ്രത്തിൽ ഇറങ്ങുന്നത് തടയുന്നതിനുള്ള പ്രതിരോധ മാർഗങ്ങൾ വനംവകുപ്പ് ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വനാതിർത്തിയിൽ പട്രോളിംഗ് ശക്തമാക്കി. വയനാട് വൈൽഡ് ലൈഫ് വാർഡൻ വരുൺഡാലിയുടെ നേതൃത്വത്തിലാണ് ദൗത്യം പൂർത്തീകരിക്കുക. ടെക്‌നിക്കൽ മീറ്റിംഗിൽ വൈൽഡ് ലൈഫ് വാർഡൻ വരുൺഡാലിയ, നൂൽപ്പുഴ പഞ്ചായത്ത് പണയമ്പം വാർഡ്മെമ്പർ അനിൽകുമാർ, കുറിച്യാട് ആർ.ഒ കണ്ണൻ, ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺസക്കറിയ തുടങ്ങിയവർ പങ്കെടുത്തു.