@ ദൂരം കുറയും, യാത്ര സുഗമമാകും തുരക്കലിന് തുടക്കം, തുരങ്കപാത തുറക്കും നാലുവർഷത്തിനകം
കോഴിക്കോട്: മലബാറിന്റെ വികസന പ്രതീക്ഷകൾക്ക് ചിറകു നൽകി ആനക്കാംപൊയിൽ-മേപ്പാടി ഇരട്ട തുരങ്കപാതയുടെ ആദ്യ ബ്ളാസ്റ്റിംഗ് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. നാല് വർഷത്തിനകം പൂർത്തിയാക്കാനാണ് ശ്രമം.
പാത പൂർത്തിയാകുന്നതോടെ താമരശ്ശേരി ചുരം കയറാതെ വയനാട്ടിലെത്താം. ഇതോടെ ചുരത്തിലെ ഗതാഗതക്കുരുക്കിൽ നിന്ന് മോചനമാകും. 35 കിലോമീറ്റർ ദൂരവും ഒന്നര മണിക്കൂറോളം യാത്രാസമയവും കുറയും. യാത്ര സുഗമമാകുന്നതോടെ വയനാട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വിദേശികളടക്കം കൂടുതൽ ടൂറിസ്റ്റുകളെത്തും. ഇതുവഴി സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനം വർദ്ധിക്കും. ചരക്കുഗതാഗതം സുഗമമാകുന്നതോടെ വാണിജ്യമേഖലയിലും ഉണർവുണ്ടാകും. നിർമ്മാണ സാമഗ്രികളുടെ ഗതാഗതവും സുഗമമാകും. ഭാരവാഹനങ്ങളുടെ ഗതാഗത ചെലവ് കുറയും. പ്രധാന വാണിജ്യ കേന്ദ്രമായ ബംഗളൂരുവിലേക്ക് എളുപ്പമെത്താം. കേരളത്തിലേക്കും തിരിച്ചുമുള്ള ചരക്കുഗതാഗതത്തിന് ഗുണകരമാകും. കാർഷികോത്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ പോക്കുവരവും എളുപ്പത്തിലാകും.
ആഘോഷമാക്കി ആദ്യ ബ്ളാസ്റ്റിംഗ്
മുഖ്യമന്ത്രി നടത്തിയ ബ്ളാസ്റ്റിംഗ് സ്വിച്ച് ഓൺ ആഘോഷമാക്കി പ്രദേശവാസികൾ. സുരക്ഷ കാരണങ്ങളാൽ ബ്ലാസ്റ്റിംഗ് നടന്ന സ്ഥലത്ത് നൂറോളം പേർക്കാണ് പങ്കെടുക്കാനായത്. അതേസമയം പൊതുജനങ്ങൾക്കായി മുത്തപ്പൻപുഴ എൽ.പി സ്‌കൂളിൽ തത്സമയ സംപ്രേഷണം ഒരുക്കിയിരുന്നു. ലിന്റോ ജോസഫ് എം.എൽ.എ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, താമരശ്ശേരി രൂപത ബിഷപ്പ് മാർ റമിജിയോസ് ഇഞ്ചനാനിയൽ, പി.ഡബ്ല്യു.ഡി നിരത്തു വിഭാഗം എക്‌സിക്യുട്ടീവ് എൻജിനിയർ വി.കെ ഹാഷിം തുടങ്ങിയവർ പങ്കെടുത്തു.
- പാത വരുമ്പോൾ
- യാത്രാ സമയവും ദൂരവും കുറയും
- ഏത് കാലാവസ്ഥയിലും സുഗമയാത്ര.
- വയനാട്ടിലെ രോഗികൾക്ക് എളുപ്പം കോഴിക്കോട്ടെത്താം.
- ചുരം റോഡിലെ മണ്ണിടിച്ചിൽ ഭയക്കേണ്ട
- അപകട സാദ്ധ്യത കുറവ്.
- ചുരം റോഡിലെ ഗതാഗതകുരുക്കിൽ നിന്ന് മോചനം
- സുരക്ഷ സൗകര്യങ്ങൾ
ഓരോ 500 മീറ്ററിലും ക്രോസ് പാസേജുകൾ
ഓരോ 750 മീറ്ററിലും വണ്ടി നിറുത്താനുള്ള ലേ-ബേകൾ
ലോംഗിറ്റ്യൂഡിനൽ വെന്റിലേഷൻ (ജെറ്റ് ഫാനുകൾ)
ഫയർ ഹൈഡ്രന്റുകളും വാട്ടർ മിസ്റ്റ് ഫയർ ഫൈറ്റിംഗും
മാനുവൽ ഫയർ എക്സ്റ്റിംഗ്വിഷറുകൾ
സി.സി.ടി.വി നിരീക്ഷണം
രണ്ടറ്റങ്ങളിലും മോണിറ്ററിംഗ് റൂമുകൾ
അത്യാഹിത നിർദ്ദേശങ്ങൾ നൽകാൻ സൗകര്യം
എമർജൻസി ടെലിഫോൺ സൗകര്യം
വയനാട് ഭാഗത്തെ ബ്ലാസ്റ്റിംഗ് അടുത്തമാസം കൽപ്പറ്റ: ആനക്കാംപൊയിൽ- മേപ്പാടി തുരങ്കപാതയുടെ പാറ തുരക്കൽ പ്രവൃത്തി തുടങ്ങിയതോടെ വയനാടും ആഹ്ലാദത്തിൽ. വയനാട് ഭാഗത്തെ ബ്ലാസ്റ്റിംഗ് അടുത്തമാസം തുടങ്ങും. ഇന്നലെ മറിപ്പുഴയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ആദ്യ ബ്ലാസ്റ്റിംഗിന് സാക്ഷിയാകാൻ വയനാട്ടിൽ നിന്ന് നൂറുകണക്കിന് ആളുകളാണ് ആനക്കാംപൊയിൽ എത്തിയത്. തുരങ്കപാത ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. നാടിന്റെ ചിരകാല സ്വപ്നം യാഥാർത്ഥ്യമാകുന്നതിന്റെ സന്തോഷത്തിലാണ് വയനാട്, കോഴിക്കോട് ജില്ലക്കാർ. പാരിസ്ഥിതിക അനുമതികൾ ഉൾപ്പെടെ ലഭ്യമായതിനാൽ വളരെവേഗം തുരങ്ക പാത യാഥാർത്ഥ്യമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. കോഴിക്കോട് ആനക്കാംപൊയിലിലെ സ്വർഗംകുന്നിൽ നിന്ന് പാറ തുരന്ന് വയനാട് ജില്ലയിലെ മേപ്പാടി കള്ളാടിക്ക് സമീപം മീനാക്ഷിയിൽ എത്തുന്ന തരത്തിലാണ് തുരങ്ക പാത നിർമ്മിക്കുന്നത്. ഉറപ്പുള്ള ഒറ്റപ്പാറയാണ് തുരക്കുന്നത്. ചാർണോ കൈറ്റ് പാറയായതിനാൽ തുരങ്ക നിർമ്മാണത്തിന് പ്രതിസന്ധിയുണ്ടാവില്ല. സമയബന്ധിതമായി തുരങ്കപാത നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്ന് കിഫ്ബി എക്സിക്യൂട്ടീവ് ഡയറക്ടർ കെ.പി പുരുഷോത്തമൻ പറഞ്ഞു.