കെ.എസ്.എഫ്.ഇ പ്രതിബദ്ധതയുള്ള പ്രസ്ഥാനമെന്ന് കെ.എൻ. ബാലഗോപാൽ
കൊല്ലം: ഇടപാടുകാരോടും കേരള സമൂഹത്തോടും തികഞ്ഞ പ്രതിബദ്ധത പുലർത്തുന്ന പ്രസ്ഥാനമാണ് കെ.എസ്.എഫ്.ഇയെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. പ്രകൃതിദുരന്തം നേരിട്ട വയനാട്ടിലെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ 45 കോടി രൂപയുടെ അനക്‌സ് ബ്ലോക്ക് കെ.എസ്.എഫ്.ഇ നിർമ്മിച്ച് നൽകിയത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുന്ന 'സമ്മാനോത്സവം 2026' ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.എൻ ബാലഗോപാൽ.
കൊട്ടാരക്കര അമ്പലക്കര മൈതാനത്ത് നടന്ന ചടങ്ങിൽ മെഗാ സമ്മാനമായ മെഴ്സിഡസ് ബെൻസ് കാറിന്റെ താക്കോൽ വിജയിയായ ഇരിങ്ങാലക്കുട സ്വദേശി കെ.വി. ഷക്കീലിന് സമ്മാനിച്ചു. ബംബർ സമ്മാനമായ 17 ഇന്നോവ ക്രിസ്റ്റ കാറുകളും കൈമാറി.
വിവിധ പദ്ധതികളിലായി പ്രതിവർഷം ഏകദേശം 18 കോടിയുടെ സമ്മാനങ്ങൾ കെ.എസ്.എഫ്.ഇ നൽകുന്നുണ്ടെന്ന് ചെയർമാൻ കെ. വരദരാജൻ പറഞ്ഞു. ആധുനികവത്കരണത്തിന്റെ പാതയിലായ കെ.എസ്.എഫ്.ഇ നൂതന പദ്ധതികൾ ഇനിയും അവതരിപ്പിക്കുമെന്ന് എം.ഡി ഡോ.എസ്.കെ. സനിൽ പറഞ്ഞു. കൊട്ടാരക്കര നഗരസഭ ചെയർപേഴ്സൺ അനിത ഗോപകുമാർ, കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ആർ.അരുൺ ബാബു, കൊട്ടാരക്കര നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എ. ഷാജു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി. രാമകൃഷ്ണ പിള്ള തുടങ്ങിയവർ പങ്കെടുത്തു.