ഗിരിക്കുട്ടൻ ജീവിക്കും, ആറു പേരിലൂടെ...
കൊല്ലം: വാഹനാപകടത്തിൽ മരിച്ച യുവാവിന്റെ അവയവങ്ങൾ ആറുപേർക്ക് പുതുജീവൻ നൽകും. കൊട്ടാരക്കര തേവലപ്പുറം ഗിരിഭവനത്തിൽ ഓമനക്കുട്ടന്റെയും ഇന്ദുലേഖയുടെയും മകൻ ഗിരിക്കുട്ടന്റെ (22) അവയവങ്ങളാണ് ദാനം ചെയ്തത്.
തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടൽ ജീവനക്കാരനായിരുന്നു ഗിരിക്കുട്ടൻ. തിങ്കളാഴ്ച പുലർച്ചെ 12.30ന് ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങവെ ലൂലൂ മാളിന് സമീപത്തുവച്ച് എതിരെ വന്ന മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച വൈകിട്ടോടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. തുടർന്നാണ് അവയവ ദാനത്തിന് ബന്ധുക്കൾ സമ്മതമറിയിച്ചത്. കരൾ, ഹൃദയം, പാൻക്രിയാസ്, വൃക്കകൾ, 2 നേത്ര പടലങ്ങൾ എന്നിവ ആറ് പേർക്കായിട്ടാണ് ദാനം ചെയ്തത്. ഒരു വൃക്ക ഗവ.മെഡി. ആശുപത്രിയിലേക്കും രണ്ട് നേത്ര പടലങ്ങൾ സർക്കാർ കണ്ണാശുപത്രിയിലേക്കും മറ്റ് നാല് അവയവങ്ങൾ കിംസ് ആശുപത്രിയിലേക്കും നൽകി. ഒരു വൃക്കയും പാൻക്രിയാസും ഒരാൾക്കാണ് ഉപയോഗിക്കുന്നത്. ഗിരിക്കുട്ടന്റെ മൃതദേഹം ഇന്നലെ വൈകിട്ടോടെ തേവലപ്പുറത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു. മന്ത്രി കെ.എൻ.ബാലഗോപാൽ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു.ശ്രീക്കുട്ടൻ, ഹരിക്കുട്ടൻ എന്നിവർ സഹോദരങ്ങളാണ്.