ഭീതി വിട്ടൊഴിയാതെ ചെട്ടിപ്പാടം നിവാസികൾ
നിലമ്പൂർ: കടുത്ത വേനലിലും ഭീതി വിട്ടൊഴിയാതെ ചെട്ടിപ്പാടം കോട്ടപ്പുഴയുടെ തീരത്ത് താമസിക്കുന്നവർ. തുടർച്ചയായ പുഴയെടുക്കൽ മൂലം ചെട്ടിപ്പാടം നിവാസികൾ ഭീതിയിലാണ് കഴിയുന്നത്. ചെട്ടിപ്പാടത്ത് 40 കുടുംബങ്ങളിൽ 140 ജനങ്ങളാണ് താമസിക്കുന്നത്. ഇവരുടെ നിലനിൽപ്പിന് ഭീഷണിയാകുകയാണ് വർഷക്കാലം. വീടുകൾക്കുള്ളിൽ വെള്ളം കയറുന്നതും മണ്ണ് ഇടിയുന്നതും പതിവായതോടെ പ്രദേശത്തെ സംരക്ഷിക്കുന്നതിനായി സംരക്ഷണ ഭിത്തി കെട്ടുന്നതിനും പുഴയുടെ ഗതി ക്രമീകരിക്കുന്നതിനും അടിയന്തര നടപടി സ്വീകരിയ്ക്കണമെന്ന് കുടുംബങ്ങൾ ആവശ്യപ്പെട്ടു. ആവശ്യപ്പെട്ടതിനെ തുടർന്ന് ആര്യാടൻ ഷൗക്കത്ത് എം.എൽ.എ അടക്കമുള്ള നേതാക്കൾ അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. അഫീഫ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു. സംരക്ഷണഭിത്തി കെട്ടി 40 കുടുംബങ്ങളെയും സംരക്ഷിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
അപകട സാദ്ധ്യത
അതിശക്തിയോടുകൂടി ഒഴുകുന്ന പുഴ മരങ്ങളെയും മറ്റും ഒഴുക്കി തീരത്ത് താമസിക്കുന്ന ജനങ്ങളുടെ ഭൂമിയും പുഴയെടുക്കുന്നു.
മഴക്കാലത്ത് വെള്ളം ഉയരുന്നതോടെ ഈ ഭാഗത്തെ കുടുംബങ്ങൾ ഒറ്റപ്പെടുന്ന അവസ്ഥയിലാണ്.
വീടുകൾ പുഴയോട് തൊട്ടടുത്ത് നിൽക്കുന്നതിനാൽ ഏത് നിമിഷവും അപകടമുണ്ടാകാൻ സാദ്ധ്യതയുണ്ട്.