ജനങ്ങളുടെ സ്വപ്‌നം യാഥാർത്ഥ്യമായി; കേരളത്തിലെ ഏറ്റവും നീളമുള്ള പെരുമ്പളം പാലം നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി

Saturday 07 March 2026 1:43 PM IST

കൊച്ചി: കേരളത്തിലെ കായലിൽ നിർമിച്ചിട്ടുള്ള ഏറ്റവും വലിയ പാലമായ പെരുമ്പളം പാലം നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പെരുമ്പളം ദ്വീപിലെ പന്ത്രണ്ടായിരത്തോളം ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി കിഫ്‌ബി ഫണ്ടിൽ നിന്ന് 106 കോടി രൂപ മുടക്കി നിർമിച്ച പാലമാണിത്.

പെരുമ്പളം ദ്വീപ് നിവാസികളുടെ വർഷങ്ങളായുള്ള സ്വപ്‌നമാണ് ഇന്ന് യാഥാർത്ഥ്യമായത്. ഉദ്‌ഘാടന ചടങ്ങ് കാണാനായി ആയിരക്കണക്കിന് ജനങ്ങൾ പെരുമ്പളത്തെത്തി. ഉച്ചയോടെ പെരുമ്പളം പാലത്തിന് സമീപം മുഖ്യമന്ത്രിയുടെ വാഹനവ്യൂഹമെത്തി. തുടർന്ന് നാട മുറിച്ച് മുഖ്യമന്ത്രി പാലം ഉദ്‌ഘാടനം ചെയ്‌തു. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. നാട മുറിച്ചതിന് ശേഷം മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പാലത്തിലൂടെ മറുകരയിലേക്ക് പോയി.

പെരുമ്പളം ദ്വീപിലേക്കുള്ള കെഎസ്‌ആർടിസി ബസ് സർവീസും ഇതിന് പിന്നാലെ ആരംഭിച്ചു. 1157 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലമാണിത്. വേമ്പനാട്ട് കായലിന് കുറുകെയാണ് പാലം നിർമിച്ചിരിക്കുന്നത്. മദ്ധ്യഭാഗത്തായി മഴവിൽ നിറത്തിലുള്ല മൂന്ന് ബോസ്‌ട്രിംഗ് ആർച്ചുകളും പാലത്തിന്റെ പ്രത്യേകതയാണ്. ഇവിടെ 12 മീറ്ററാണ് പാലത്തിന്റെ വീതി. പെരുമ്പളം പഞ്ചായത്തിലെ 14 വാർഡുകളിലായി 12,000പേരാണ് കഴിയുന്നത്. 100 കോടി ചെലവിൽ ഊരാളുങ്കൽ സൊസൈറ്റിയാണ് പാലം നിർമിച്ചത്.