'സീനിയേഴ്‌സിനെ ബഹുമാനിച്ചില്ല'; എസ്‌എഫ്‌ഐ നേതാവും സംഘവും പ്രവർത്തകനെ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി
പത്തനംതിട്ട: എസ്‌എഫ്‌ഐ പ്രവർത്തകനെ എസ്‌എഫ്‌ഐ നേതാവിന്റെ നേതൃത്വത്തിൽ സംഘംചേർന്ന് മർദ്ദിച്ചതായി പരാതി. കോന്നി എൻഎസ്‌എസ് കോളേജിലാണ് സംഭവം. ഒന്നാംവർഷ ബിരുദവിദ്യാർത്ഥിയും എസ്‌എഫ്‌ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമായ സോനു സുനിലിനാണ് മർദ്ദനമേറ്റത്. സീനിയേഴ്‌സിനെ ബഹുമാനിച്ചില്ലെന്നുപറഞ്ഞായിരുന്നു മർദ്ദനം.
ഇരുപതിലധികം പേർ നിലത്തിട്ട് ചവിട്ടുകയായിരുവെന്ന് സോനു പറയുന്നു. തലയ്ക്കും കൈകൾക്കും പരിക്കേറ്റു. കോളേജിൽ റാഗിംഗ് പതിവായിരുന്നുവെന്നും വിദ്യാർത്ഥിയുടെ പരാതിയിലുണ്ട്. സംഭവത്തിൽ കോളേജ് അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു. സംഭവം അറിഞ്ഞിട്ടില്ലെന്നാണ് മാനേജ്‌മെന്റിന്റെ പ്രതികരണമെന്നും കുടുംബം പറഞ്ഞു.
ഇന്നലെ ഉച്ചയ്‌ക്കായിരുന്നു സംഭവം നടന്നത്. കോളേജിലെ സീനിയർ വിദ്യാർത്ഥിയും എസ്‌എഫ്‌ഐയുടെ യൂണിറ്റ് സെക്രട്ടറിയുമായ ഫിർദൗസും സീനിയർ വിദ്യാർത്ഥിയായ അഭിയാനും ചേർന്നാണ് മർദ്ദിച്ചതെന്നാണ് സോനു പറയുന്നത്. കൂട്ടമായി ചേർന്നും മർദ്ദിച്ചു. സോനുവിന്റെ കയ്യുടെ ലിഗമെന്റിന് പൊട്ടലുണ്ട്. സംഭവത്തിൽ കുടുംബം പത്തനംതിട്ട എസ്‌പിക്ക് പരാതി നൽകിയിരുന്നു. ഫിർദൗസ്, അഭിയാൻ എന്നിവരെ പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.