കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാൻ ശ്രമം; മാദ്ധ്യമ പ്രവർത്തകർ അറസ്റ്റിൽ

Saturday 07 March 2026 4:20 PM IST

കൊച്ചി: കൊച്ചിയിലെ ദക്ഷിണ നാവികത്താവളത്തിൽ അഭയംതേടിയ ഇറാൻ കപ്പൽ ഐറിസ് ലവാന്റെ ചിത്രം പകർത്താൻ ശ്രമിച്ച മാദ്ധ്യമപ്രവർത്തകർ അറസ്റ്റിൽ. അമേരിക്കയുടെ ആക്രമണ സാദ്ധ്യതയെത്തുടർന്നാണ് കപ്പൽ കൊച്ചിയിലെത്തിയത്. റിപ്പബ്ളിക് ടിവിയുടെ റിപ്പോർട്ടറും ക്യാമറാമാനും ഇവർ സഞ്ചരിച്ച ബോട്ടിന്റെ ഡ്രൈവറുമാണ് അറസ്റ്റിലായത്.

മാദ്ധ്യമസംഘം നിരോധിത മേഖലയിൽ പ്രവേശിച്ച് ദൃശ്യം പകർത്തുന്നത് സിഐഎസ്‌എഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ ഇവരെ കസ്റ്റഡിയിലെടുക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു. മാദ്ധ്യമപ്രവർത്തകരുടെ ക്യാമറയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറൈൻ ഡ്രൈവിൽ നിന്ന് ബോട്ട് വാടകയ്ക്ക് എടുത്താണ് ഇവർ കപ്പലിന്റെ ദൃശ്യം പകർത്താനെത്തിയത്. മൂന്നുപേരെയും കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

ഇറാന്റെ അഭ്യർത്ഥന സ്വീകരിച്ചാണ് ബുധനാഴ്‌ച കപ്പലിന് അഭയം നൽകിയത്. 183 നാവികർക്ക് ഇന്ത്യൻ നാവികസേനയുടെ സംരക്ഷണത്തിൽ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. വിശാഖപട്ടണത്തെത്തി മടങ്ങിയ ഐറിസ് ഡെനയെ ശ്രീലങ്കയ്‌ക്ക് സമീപംവച്ച് അമേരിക്കൽ സേന ടോർപ്പിടോ ഉപയോഗിച്ച് കഴിഞ്ഞദിവസം തകർത്തിരുന്നു. ഇന്ത്യൻ മഹാസമുദ്ര മേഖലയിലായിരുന്ന ഐറിസ് ലവാനെയും ആക്രമിക്കുമെന്ന ആശങ്കയിലാണ് ഇറാൻ ഇന്ത്യയോട് ഫെബ്രുവരി 28ന് അഭയം അഭ്യർത്ഥിച്ചതെന്ന് നാവികസേന വക്താവ് പറഞ്ഞു. കപ്പലിന് പ്രത്യേകസുരക്ഷ ഒരുക്കിയിട്ടുണ്ട്.